
കോഴിക്കോട് : മാനാഞ്ചിറ എൽ.ഐ.സി.ക്ക് സമീപമുള്ള ഇരുചക്രവാഹനങ്ങളുടെ പാർക്കിങ് നിരോധിച്ചു. ചൊവ്വാഴ്ച മുതലാണ് ഇവിടെ വാഹനങ്ങൾ നിർത്തുന്നത് ഒഴിവാക്കാൻ ട്രാഫിക് പോലീസ് നിർദേശം നൽകിയത്.
ഇവിടെയുള്ള പാർക്കിങ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സിറ്റി ട്രാഫിക് പോലീസ് കോർപ്പറേഷന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ മറുപടിയൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് ട്രാഫിക് പോലീസ് നിരോധനം ഏർപ്പെടുത്തിയത്.
വാഹനങ്ങൾ നിർത്തുന്നത് തടയുകയും വളവിലുണ്ടായിരുന്ന പച്ചക്കറി വിൽപ്പനക്കാരെ ഇവിടെനിന്ന് മാറ്റുകയും ചെയ്തു.
തുടർന്ന് ഉന്തുവണ്ടിക്കാരും ട്രാഫിക് പോലീസും തമ്മിൽ ചെറിയ വാക്കേറ്റമുണ്ടായി. വെള്ളിയാഴ്ച വൈകീട്ട് കുറ്റിച്ചിറ സ്വദേശികളായ ദമ്പതിമാർ എൽ.ഐ.സി.ക്ക് സമീപം കെ.എസ്.ആർ.ടി.സി. ബസ് തട്ടി മരിച്ചിരുന്നു.
മാനാഞ്ചിറ സ്ക്വയറിന് മുൻവശത്താണ് ഇരുചക്രവാഹനങ്ങൾ ഇപ്പോൾ പാർക്ക് ചെയ്യുന്നത്. ഇവിടെ റോഡിലേക്ക് കയറ്റിയും നിർത്താറുണ്ട്. കമ്മിഷണർ ഓഫീസ് ഭാഗത്തുനിന്ന് വളവിലൂടെ ബസുകൾ കടന്നുവരുമ്പോൾ വാഹനത്തിൽ തട്ടാറുണ്ട്. അത്തരത്തിലുള്ള പാർക്കിങ്ങാണ് ഒഴിവാക്കിയത്. നിയന്ത്രണത്തിലൂടെ അപകടങ്ങൾ കുറയ്ക്കാമെന്നാണ് ട്രാഫിക് പോലീസ് കരുതുന്നത്.





