
കോഴിക്കോട് : കൊടുവള്ളിയിൽനിന്ന് കെ.എസ്.ആർ.ടി.സി. ബസിൽ കല്പറ്റയിൽ വന്നിറങ്ങിയ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. കണ്ണൂർ മമ്പറം കൊളാലൂർ കുളിച്ചാൽ വീട്ടിൽ നിധിൻ (33), കൂത്തുപറമ്പ് എരിവട്ടി സീമനിവാസിൽ ദേവദാസ് (46) എന്നിവരാണ് അറസ്റ്റിലായത്.
കൊടുവള്ളി സ്വദേശിയായ അബൂബക്കറിന്റെ 3.92 ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്. ജനുവരി 28-ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.
കൊടുവള്ളിയിൽനിന്ന് കല്പറ്റ പഴയ ബസ്‌സ്റ്റാൻഡിൽ ബസിറങ്ങിയ അബൂബക്കറിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി 3.92 ലക്ഷം രൂപ തട്ടിയെടുത്തശേഷം വെങ്ങപ്പള്ളിയിൽ ഇറക്കിവിട്ടു.
യാത്രയ്ക്കിടെ തട്ടിക്കൊണ്ടുപോയ സംഘം സഞ്ചരിച്ച കാർ മാനന്തവാടി ഹൈസ്കൂളിന് സമീപത്ത് കെ.എസ്.ആർ.ടി.സി ബസിനും ക്രെയിനിനും ഇടിച്ച് അപകടവുമുണ്ടായി. അപകടത്തിനുശേഷം കാറിലുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു.
അബൂബക്കർ കൊടുവള്ളിമുതൽ കല്പറ്റവരെ സഞ്ചരിച്ചിരുന്ന അതേ കെ.എസ്.ആർ.ടി.സി. ബസിനുതന്നെയാണ് തട്ടിപ്പുസംഘം സഞ്ചരിച്ച കാറും ഇടിച്ചത്. എ.എസ്.പി. തപോഷ് ബസുമത്രിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് കേസന്വേഷിക്കുന്നത്. കല്പറ്റ പോലീസ് ഇൻസ്പെക്ടർ പി.എൽ. ഷൈജു, എസ്.ഐ. ബിജു ആന്റണി എന്നിവർ ചേർന്ന് കണ്ണൂരിൽനിന്നാണ് പ്രതികളെ പിടികൂടിയത്.





