
തീ പാറുന്ന കാറുമായി റോഡിലിറങ്ങിയ യുവാവിനെതിരെ ഗതാഗതവകുപ്പ് നടപടി. അനധികൃത മോഡികൂട്ടലിനാണ് വെന്നിയൂർ സ്വദേശിയായ വാഹന ഉടമയിൽ നിന്നും മോട്ടോർവാഹന വകുപ്പ് എൻഫോഴ്‌സ്മെന്റ് വിഭാഗം അധികൃതർ പിഴ ഈടാക്കിയത്. നിരത്തിലെ മറ്റ് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും സുരക്ഷാ ഭീഷണിയുണ്ടാക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
സമൂഹമാധ്യമങ്ങളിൽ ലൈക്കുകൾ വാരിക്കൂട്ടിയ കാറാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗം പിടികൂടിയത്. കോളജുകളിൽ ഉൾപ്പെടെ ആഘോഷ പരിപാടികൾക്ക് വാടകക്ക് നൽകിയിരുന്ന കാറാണ് പിടിച്ചെടുത്തത്. കാറിന്റെ പുകക്കുഴലിൽ തീ വരുന്ന സംവിധാനം ചേർത്ത യുവാവിന് 44,250 രൂപ എംവിഡി പിഴയിട്ടു.
വാഹനത്തിൽ നിന്നും വരുന്ന തീ ഉപയോഗിച്ച് വിറക്, പേപ്പർ എന്നിവ കത്തിക്കുന്നതും, റോഡിലൂടെ പോകുമ്പോൾ തീ പാറിക്കുന്നതും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. വാഹനത്തിന്റെ ഉയരം കൂട്ടാനും കുറയ്ക്കാനുമുള്ള സംവിധാനങ്ങൾ, തീവ്രത കൂടിയ ഹെഡ് ലൈറ്റ് എന്നിവയും കാറിൽ അനധികൃതമായി ഘടിപ്പിച്ചതായി കണ്ടെത്തി.
ഏഴ് ദിവസത്തിനുള്ളിൽ വാഹനം യഥാർത്ഥ രൂപത്തിലാക്കിയതിനു ശേഷം പരിശോധനയ്ക്ക് ഹാജരാക്കിയില്ലെങ്കിൽ വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് ഉടമയെ താക്കീത് ചെയ്തു.





