
മാനന്തവാടി: (വയനാട് ) മാനന്തവാടി രൂപതയിലെ സീനിയർ വൈദികൻ ഫാ. മാത്യു അത്തിക്കൽ (80) അന്തരിച്ചു.
ദ്വാരക വിയാനിഭവനിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.
1985-ലാണ് മാനന്തവാടി രൂപതാംഗമായത്. രൂപതയിലെ കാരയ്ക്കാമല, ശിശുമല, പോരൂര്‍, ചെന്നലോട്, കണ്ണൂർ അടക്കാത്തോട്, കല്ലോടി, പടമല, അരിഞ്ചേര്‍മല ഇടവകകളിൽ വികാരിയായി പ്രവർത്തിച്ചു.
മാനന്തവാടി രൂപതയുടെ നേതൃത്വത്തിലുള്ള മദ്യവർജന പ്രസ്ഥാനത്തിന്റെ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
2010-12 കാലഘട്ടത്തില്‍ ജഗദല്‍പുർ മിഷനില്‍ ജോലി ചെയ്തിരുന്നു. ‘വിളക്ക് കത്തിക്കുക, വഴി കാണിക്കുക’ എന്ന പേരില്‍ ഹിന്ദി ഭാഷയില്‍ വിശ്വാസപരിശീലന ഗ്രന്ഥം രചിച്ചിട്ടുണ്ട്.
കോതമംഗലം രൂപതയിലെ കരിമണ്ണൂര്‍ സെന്റ് മേരീസ് ഫൊറോന ഇടവകയില്‍ അത്തിക്കല്‍ വർക്കിയുടെയും അന്നയുടെയും മകനായി 1942 ജൂണ്‍ 11-നാണ് ജനിച്ചത്. കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹൈസ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
ആലുവ മംഗലപ്പുഴ സെന്റ് ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ നിന്ന് ദൈവശാസ്ത്രപഠനം പൂര്‍ത്തിയാക്കിയ മാത്യു അത്തിക്കൽ 1969 ഫെബ്രുവരി രണ്ടിനാണ് പൗരോഹിത്യം സ്വീകരിച്ചത്.
സഹോദരങ്ങൾ: വര്‍ഗീസ്, ഫാ. ജേക്കബ് അത്തിക്കല്‍, മറിയം.
ഭൗതികദേഹം നാളെ (19-09-2022- തിങ്കൾ) രാവിലെ 10:30-മുതല്‍ മാനന്തവാടി ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടർന്ന് മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടത്തിന്റെ കാർമികത്വത്തിൽ ദ്വാരകയിലെ വൈദികസെമിത്തേരിയിൽ സംസ്കരിക്കും.





