Kozhikode

സിവിക് ചന്ദ്രന് അനുകൂലമായ കോടതി വിധി; അപ്പീലുമായി സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്

Please complete the required fields.




കോഴിക്കോട്: ലൈംഗിക പീഡന കേസിൽ കുറ്റാരോപിതനായ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രന് എതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്. സെഷൻസ് കോടതി ജാമ്യം നൽകിയ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെടും. കോഴിക്കോട് സെഷൻസ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറാണ് ലൈംഗിക പീഡന കേസിൽ കുറ്റാരോപിതനായ സിവിക് ചന്ദ്രന് വിചിത്ര വാദങ്ങൾ ഉന്നയിച്ച് മുൻകൂര്‍ ജാമ്യം അനുവദിച്ചത്.

ജാമ്യ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്നതാണ് സര്‍ക്കാര്‍ വാദം. ഉത്തരവിൽ പറഞ്ഞ കാര്യം പരിഷകൃത സമൂഹത്തിനു അംഗീകരിക്കാൻ കഴിയില്ലെന്നും ഹര്‍ജിയിൽ ചൂണ്ടിക്കാട്ടും. സെഷൻസ് കോടതിയിൽ മുൻകൂ‍ര്‍ ജാമ്യ ഹര്‍ജിയിലെ വാദത്തിനിടെ പരാതിക്കാധാരമായ സംഭവം നടന്ന ദിവസത്തെ ഫോട്ടോകൾ പ്രതി ഹാജരാക്കിയിരുന്നു. ശരീരഭാഗങ്ങൾ കാണുന്ന നിലയിലാണ് യുവതി വസ്ത്രം ധരിച്ചിരുന്നതെന്നും ഇത്തരത്തിൽ യുവതി പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍  പീഡനത്തിനുള്ള 354 എ വകുപ്പ് നിലനില്‍ക്കില്ലെന്നാണ് കോടതി പറഞ്ഞത്. ആഗസ്റ്റ് 12ന് മുൻകൂർ ജാമ്യം നൽകിയിരുന്നുവെങ്കിലും ഉത്തരവിന്റെ പകർപ്പ് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. സ്തീവിരുദ്ധവും നിയമലംഘനവുമാണ് ഉത്തരവിലെ പരാമ‍ർശങ്ങളെന്ന് നിയമരംഗത്തെയും പൊതുരംഗത്തെയും പ്രമുഖർ പറഞ്ഞു.

ഉത്തരവിൽ പ്രതിയുടെ മക്കളുടെ സ്ഥാനമാനങ്ങളടക്കം ചൂണ്ടിക്കാട്ടി  സമൂഹത്തിൽ ഉന്നതപദവിയുള്ളയാൾ പീഡനം നടത്താനിടയില്ലെന്നും  പറയുന്നുണ്ട്. ഇത്തരത്തിലുള്ള നിഗമനങ്ങളും ശരിയല്ലെന്നും വിമർശനമുയരുന്നുണ്ട്. സെഷൻസ് ജഡ്ജിയുടെ പരാമ‍ർശത്തിനെതിരെ ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകാനാണ്  ഇരയായ യുവതിയുടെ തീരിമാനം. അപ്പീൽ നൽകാൻ പ്രോസിക്യൂഷനും ആലോചിക്കുന്നുണ്ട്. 

സിവിക് ചന്ദ്രനെതിരായ ആദ്യ പീഡനപരാതിയിൽ കോഴിക്കോട് സെഷൻസ് കോടതി  പട്ടികജാതി പട്ടികവർഗ്ഗ പീഡന നിയമത്തെ വ്യാഖ്യാനിച്ചതിനെച്ചൊല്ലിയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പരാതിക്കാരി പട്ടികജാതിക്കാരിയായതിനാൽ എസ്‌സി എസ്ടി നിയമ പരിരക്ഷ ഉണ്ട്. എന്നാൽ  സിവികിന് ജാതിയില്ലെന്ന് ചൂണ്ടിക്കാട്ടി എസ്‌സി എസ്ടി നിയമം നിലനിൽക്കില്ലെന്നാണ് കോടതിയുടെ ഉത്തരവ്. ജാതിയില്ലാ എന്ന് സിവികിന്റെ എസ്എസ്എൽസി ബുക്കിലുണ്ട്. അദ്ദേഹം സാമൂഹ്യ പരിഷ്കർത്താവാണ് എന്നും കോടതി പറയുന്നു. അത്തരമൊരാൾക്കെതിരെ എങ്ങിനെ എസ്‌സി എസ്ടി അതിക്രമ നിരോധന നിയമം ചുമത്തും എന്നാണ് കോടതിയുടെ ചോദ്യം. ഇത് നിയമലംഘനമാണെന്ന് ദളിത് അവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ആഗസ്റ്റ് 2 നാണ് ഈ ഇത്തരവ് പുറത്തിറങ്ങിയതെങ്ഖിലും രണ്ടാമത്തെ ജാമ്യ ഉത്തരവിലെ പരാമർശങ്ങൾ  വിവാദമയതോടെയാണ് ഇതും ചർർച്ചാവിഷയമായത്. ദളിതർക്ക് വേണ്ടിയുണ്ടാക്കിയ നിയമത്തിലെ അന്തസത്തയാണ് കോടതി ചോദ്യം ചെയ്തതെന്നാണ് നിയമവിദഗ്ധരുടെ  വിലയിരുത്തൽ.

Related Articles

Leave a Reply

Back to top button