ഫെഡറലിസം അട്ടിമറിക്കപ്പെടുന്നു, സംസ്ഥാനങ്ങളെ കേന്ദ്ര സർക്കാർ കാഴ്ചക്കാരാക്കുന്നെന്നും മുഖ്യമന്ത്രി

ദില്ലി: രാജ്യത്തിന്റെ ഫെഡറലിസം അട്ടിമറിക്കപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കശ്മീരിലും ലക്ഷദ്വീപിലും കണ്ടത് അതിന്റെ ദൃഷ്ടാന്തമാണ്. ഇപ്പോൾ സംസ്ഥാനങ്ങളെ ബാധിക്കുന്നതും അവയുടെ അധികാര പരിധിയിൽ വരുന്ന പ്രശ്നങ്ങളിലും സംസ്ഥാന സർക്കാരുകളുടെ അറിവില്ലാതെ കരാറിൽ കേന്ദ്രസർക്കാർ ഏർപ്പെടുന്നു. സംസ്ഥാനങ്ങളുടെ അഭിപ്രായം തേടുന്നില്ല. സംസ്ഥാനങ്ങളുടെ നിർദ്ദേശങ്ങൾ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൺകറന്റ് ലിസ്റ്റിൽ വരുന്ന വിഷയങ്ങളിലടക്കം സംസ്ഥാനങ്ങളുടെ അധികാരത്തിലേക്ക് കടന്നുകയറുന്നു. ജി എസ് ടി നടപ്പിലാക്കിയതിലൂടെ സംസ്ഥാനങ്ങൾ കടുത്ത ദുരിതത്തിലായി. ഫെഡറൽ തത്വങ്ങൾ ലംഘിച്ച് സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കുന്നതിലൂടെ പലപ്പോഴും സംസ്ഥാന സർക്കാരുകൾക്ക് തങ്ങളുടെ പദ്ധതികൾ നടപ്പിലാക്കാൻ കഴിയുന്നില്ല. അതിലൂടെ ജനത്തിന് അവരുടെ അവകാശം ലഭ്യമാകുന്നില്ല.
ഫെഡറലിസം സഹകരണത്തിന്റെയും പങ്കാളിത്തതിന്റെയും അടിസ്ഥാനമാണ്. പ്രളയത്തിന്റെയും കൊവിഡിന്റെയും ഘട്ടങ്ങളിൽ ഫെഡറലിസത്തിന്റെ സത്ത ഉൾക്കൊണ്ട് ജനജീവിതം പുരോഗമനപരമായി പരിവർത്തിക്കാൻ സംസ്ഥാനത്തിനായി. അതിനാൽ സംസ്ഥാനങ്ങളുടെ ഫെഡറൽ അവകാശങ്ങൾ ശക്തിപ്പെടുത്തണം.
ഇവിടെ വിവിധ മതങ്ങൾ ഉത്ഭവിക്കുകയും വന്നുചേർന്നിട്ടുണ്ട്. ദീർഘകാലം മതങ്ങൾ സാഹോദര്യത്തോടെ കഴിഞ്ഞു. പാക്കിസ്ഥാൻ മതപരമായി രൂപീകരിക്കപ്പെട്ടപ്പോഴും ഇന്ത്യയിൽ മതനിരപേക്ഷ മൂല്യം ഉയർത്തിപ്പിടിച്ചു. വിശാലമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാൽ പൗരത്വത്തിന് മതം ഒരു ഘടകമായി നിശ്ചയിക്കുന്ന നിലയിലേക്ക് ഇന്ത്യ മാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.





