വൃഷ്ടി പ്രദേശങ്ങളിൽ വെള്ളം നിറയുന്നു, തുറന്ന ഡാമുകളുടെ ഷട്ടർ വീണ്ടും ഉയർത്തും; ഇടമലയാർ രാവിലെ തുറക്കും, ജാഗ്രത

കൊച്ചി: വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ സംസ്ഥാനത്ത് തുറന്ന ഡാമുകളിൽ പലതിലും ഷട്ടർ കൂടുതൽ ഉയർത്തി വെള്ളം തുറന്നുവിടൽ നടപടി ഇന്നും തുടരും. ഇന്നലെ പത്തനംതിട്ടയിലെ കക്കി , ആനത്തോട്, പമ്പ അണക്കെട്ടുകളാണ് തുറന്നതെങ്കിൽ ഇന്ന് എറണാകുളത്തെ ഇടമലയാര്‍ ഡാമാണ് തുറക്കുക. രാവിലെ 10 മണിക്കാണ് ഡാം തുറന്ന് വെള്ളം പുറത്തേക്കൊഴുക്കുക. ആദ്യം 50 ക്യുമെക്സ് ജലവും തുടർന്ന് 100 ക്യുമെക്സ് ജലവുമാണ് തുറന്നു വിടുക. ഇടുക്കിക്കൊപ്പം ഇടമലയാര്‍ ഡാമില്‍ നിന്നുള്ള വെള്ളം കൂടിയെത്തുന്നതോടെ പെരിയാറില്‍ ജലനിരപ്പുയരുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് എറണാകുളം ജില്ലാ ഭരണകൂടം അറിയിച്ചു. ആവശ്യമായ മുൻകരുതലുകളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ ഡോ. രേണുരാജ് ആറിയിച്ചു. എവിടെയെങ്കിലും അടിയന്തരസാഹചര്യം ഉണ്ടാവുന്ന പക്ഷം രക്ഷാപ്രവര്‍ത്തനത്തിന് വിന്യസിക്കാൻ 21 അംഗ എന്‍ ഡി ആര്‍ എഫ് സേനയെ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. ജനപ്രതിനിധികളോടും വിവിധ വകുപ്പ് ഉദ്യോഗസ്ഥരോടും സജ്ജരായിരിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
ഇന്നലെ പത്തനംതിട്ടയിലെ ഡാമുകൾ തുറന്നതോടെ പമ്പയിൽ നേരിയതോതിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മലമ്പുഴ ഡാമിന്‍റെ 4 ഷട്ടറുകൾ 55 സെൻറിമീറ്റർ ഉയർത്തിയിട്ടുണ്ട്. ശിരുവാണി ഡാമിന്‍റെ സ്സൂയിസ് ഷട്ടർ 1.70 അടിയായാണ് ഉയർത്തിയത്. അട്ടപ്പാടിയിൽ ഭവാനി, ശിരുവാണി പുഴകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ബാണാസുര സാഗർ ഡാമിൽ 2 ഷട്ടറുകൾ 20 സെൻറീമീറ്ററായാണ് ഉയർത്തിയത്. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലാണ് കൂടുതൽ ഷട്ടറുകൾ തുറക്കുക.
ബാണാസുര സാഗർ ഡാം തുറന്നതിനെ തുടർന്ന് കബനി നദിയിൽ ജല നിരപ്പ് ഉയർന്നു. നിലവിൽ വെള്ളപൊക്ക ഭീഷണിയില്ല. ബീച്ചനഹള്ളി ഡാമിലെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയത് ആശ്വാസമായി. ഡാമിന്‍റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്. 2540 അടിയ്ക്ക് മുകളിലേക്ക് ജലനിരപ്പെത്തി. ആവശ്യമെങ്കിൽ കൂടുതൽ ഷട്ടറുകൾ ഉയർത്തും. സെക്കൻഡിൽ 17 ഘനമീറ്റർ വെള്ളമാണ് തുറന്നു വിടുന്നത്. കബനി നദിയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. പാലക്കാട് , ഇടുക്കി , തൃശൂർ , പത്തനംതിട്ട , വയനാട് ജില്ലകളിൽ പുഴയോരങ്ങളിൽ ജാഗ്രത തുടരുകയാണ്.





