Kozhikode

യുവാവിനെ തട്ടിക്കൊണ്ടുപോയ സ്വർണക്കടത്ത് സംഘാംഗത്തിനെതിരെ സ്ത്രീപീഡനത്തിന് കേസ്

Please complete the required fields.




കോഴിക്കോട്: പന്തിരിക്കരയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സ്വർണക്കടത്ത് സംഘത്തിലെ അംഗത്തിനെതിരെ പൊലീസ് പീഡനത്തിന് കേസെടുത്തു. കൊടുവള്ളി സ്വദേശി സാലിഹിനെതിരെയാണ് പെരുവണ്ണാമൂഴി പൊലിസ് കേസെടുത്തത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്ത പത്തനംതിട്ട സ്വദേശിയായ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. യുവതിയെ ചോദ്യം ചെയ്തതിൽ നിന്ന് നിർണായകമായ വിവരങ്ങൾ ലഭിച്ചെന്നാണ് സൂചന. വിദേശത്തുള്ള ഇവരുടെ ഭർത്താവാണ് സ്വർണക്കടത്ത് സംഘത്തിന്, തട്ടിക്കൊണ്ടു പോയ ഇർഷാദിനെ പരിചയപ്പെടുത്തിക്കൊടുത്തതെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്.

കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സംഘത്തെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇതിൽ ഉൾപ്പെട്ട പലരും വിദേശത്തായതാണ് അന്വേഷണത്തിൽ നേരിടുന്ന പ്രതിസന്ധി. പന്തിരിക്കരയിൽ തന്നെയുള്ള ചിലരെ പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. പേരാമ്പ്ര എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. അതേസമയം ഇർഷാദിന്റെ കുടുംബം നാളെ ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകും.

പന്തിരിക്കരയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയത് കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സംഘമാണെന്ന് പിതാവ് നാസർ. തട്ടിക്കൊണ്ടു പോയ ശേഷം ഇർഷാദ് ഫോണിൽ ബന്ധപ്പെട്ടു. കൊണ്ടുവന്ന സ്വർണം മറ്റു ചിലർക്ക് കൈമാറിയതായി ഇർഷാദ് പറഞ്ഞെന്നും പിതാവ് പറഞ്ഞു. പൊലീസിൽ പരാതി നൽകിയിട്ടും സ്വർണക്കടത്ത് സംഘം ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി. മകനെ കൊലപ്പെടുത്തുമെന്ന് പറഞ്ഞു. താമരശ്ശേരി സ്വദേശി സാലിഹ് എന്നയാളാണ് നാസർ എന്ന പേരിൽ വിളിച്ചു ഭീഷണിപ്പെടുത്തിയതെന്നും പിതാവ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് വിശദീകരിച്ചു. 

ദുബായിൽ നിന്ന് ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് ഇർഷാദ് നാട്ടിലെത്തുന്നത്. പിന്നെ കോഴിക്കോട് നഗരത്തിൽ ജോലി ചെയ്യുകയായിരുന്നു. ഈ മാസം ആറിനാണ് അവസാനമായി വീട്ടിൽ വിളിച്ചത്. പിന്നീട് ഒരു വിവരവും ഇല്ലെന്ന് ബന്ധുക്കൾ പറയുന്നു. ഇതിനിടെ, വിദേശത്തുള്ള സഹോദരന്‍റെ ഫോണിലേക്ക് വാട്സ്ആപ് വഴി ഭീഷണി സന്ദേശം എത്തി. ഇർഷാദിനെ കെട്ടിയിട്ട ഫോട്ടോയും സംഘം അയച്ചുകൊടുത്തു.

Related Articles

Leave a Reply

Back to top button