ചിന്തൻശിബിർ: കോൺഗ്രസ് പുന; സംഘടന ഒരു മാസത്തിനുള്ളിൽ, മുന്നണി വിപുലീകരിക്കും, കെ എസ് യു പുന:സംഘടന രണ്ടാഴ്ചക്കുള്ളിൽ

കോഴിക്കോട് : ഒരു മാസത്തിനുളളിൽ സംസ്ഥാന കോൺഗ്രസിൽ പുന: സംഘടന പൂർത്തിയാക്കുമെന്ന് കോഴിക്കോട് പുരോഗമിക്കുന്ന ചിന്തൻ ശിബിറിൽ തീരുമാനം. പ്രവർത്തന മികവില്ലാത്ത ഡി സി സി അധ്യക്ഷന്മാരെ മാറ്റും. അവരുടെ പ്രവർത്തനം വിലയിരുത്തിയ ശേഷമാകും ഇത്. പുതിയ നിയമനത്തിന് ഗ്രൂപ്പ് മാനദണ്ഡമാകില്ല. ജില്ലാ തലത്തിൽ അഴിച്ചു പണിയ്ക്കും വേദി ഒരുങ്ങുകയാണ്.
യുഡിഎഫ് വിപുലീകരണം ആണ് സംസ്ഥാന നേതൃത്വത്തിന്‍റെ മുഖ്യ അജണ്ട. ജനകീയ അടിത്തറ ശക്തിപ്പെടുത്തും. സി പിഎമ്മിനും ആർ എസ് എസിനും ഒരേ നയമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനും ചിന്തൻ ശിബിരത്തിൽ തീരുമാനമായി. കോൺഗ്രസിന്‍റെ തിരിച്ചുവരവെന്ന ലക്ഷ്യത്തോടെയാകണം ഇനിയുള്ള പ്രവർത്തനമെന്ന പ്രഖ്യാപനവും ചിന്തൻ ശിബിരത്തിൽ നടത്തും
കേരളത്തിൽ സി പി എമ്മും ദേശീയ തലത്തിൽ ബി ജെ പിയുമാണ് ശത്രുക്കളെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. ന്യൂനപക്ഷങ്ങളെ തിരികെ കൊണ്ടു വരാൻ നടപടികൾ എടുക്കും. മുന്നണി വിപുലീകരണവും ലക്ഷ്യമാണെന്ന് കെ പി സി സി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു
മുല്ലപ്പള്ളിയുമായുള്ള പ്രശ്നങ്ങൾ കോൺഗ്രസ് നേതൃത്വം പരിഹരിക്കുമെന്ന് കെ.സുധാകരൻ പറഞ്ഞു. കോഴിക്കോട് ചേരുന്ന ചിന്തൻ ശിബിരത്തിൽ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനം വിട്ടുനിൽക്കുയാണ്





