
താമരശ്ശേരി : മാവോയിസ്റ്റ് ഭീഷണി പ്രതിരോധ നടപടിയുടെ ഭാഗമായി താമരശ്ശേരി പൊലീസ് സ്റ്റേഷന് മുന്നിൽ പുതിയ സുരക്ഷാ മതിൽ നിർമിക്കുന്നതിനായി ജീർണിച്ച മതിൽ പൊളിച്ചു മാറ്റിയ സ്ഥലത്ത് അടിത്തറ നിർമാണം ആരംഭിച്ചു. അടിത്തറയുടെ അടിഭാഗത്ത് കരിങ്കല്ല് ഇട്ട് കെട്ടി മുകളിൽ കോൺക്രീറ്റ് ബെൽറ്റ് വാർത്ത് സുരക്ഷാ ഭിത്തി നിർമിക്കാനാണ് പുതിയ തീരുമാനം. തറ നിർമിക്കാതെ വെട്ട് കല്ല് നിരത്തി സിമന്റ് കൂട്ട് ഇല്ലാതെ പടവ് ചെയ്തത് കഴിഞ്ഞ ദിവസം മനോരമ ചിത്രം സഹിതം റിപ്പോർട്ട് ചെയ്തിരുന്നു.
പൊലീസ് സ്റ്റേഷനു മുൻഭാഗത്തെ ജീർണിച്ച മതിലിനു മുകളിൽ കോൺക്രീറ്റ് ബെൽറ്റ് വാർത്ത് നവീകരിച്ച സുരക്ഷാമതിലിന് വിള്ളൽ വീണ് ബലക്ഷയം വന്നതിനെ തുടർന്ന് പൊളിച്ച് മാറ്റിയ സാഹചര്യത്തിലാണ് തറയും സിമന്റ് കൂട്ടും ഇല്ലാതെ തറയിൽ നിന്ന് പടവു ചെയ്ത വീണ്ടും പ്രവൃത്തി വിവാദമായത്. സ്റ്റേഷന്റെ മറ്റ് ഭാഗത്തുള്ള സുരക്ഷാ മതിലും പഴയത് ഓട്ട അടച്ച് പെയിന്റ് അടിച്ചു നവീകരിക്കുകയാണ് ചെയ്തിരിക്കുന്നത്. കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ ആണ് പ്ലാനും എസ്സ്റ്റിമേറ്റും മറ്റും തയാറാക്കി പ്രവൃത്തി ടെൻഡർ ചെയ്തിരിക്കുന്നത്. 27 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് പ്രവൃത്തി 24 ലക്ഷത്തിനാണ് ടെൻഡർ എടുത്തിരിക്കുന്നത്.
മാവോയിസ്റ്റ് പ്രതിരോധത്തിന്റെ പേരിൽ ലക്ഷങ്ങൾ ചെലവഴിച്ച് നടത്തുന്ന പദ്ധതിയിൽ ക്രമക്കേടുകൾ നടക്കുന്നതായി പരാതി ഉയർന്നിട്ടും അന്വേഷണമില്ല. ജില്ലയിൽ താമരശ്ശേരി, കോടഞ്ചേരി, തിരുവമ്പാടി, തൊട്ടിൽപാലം സ്റ്റേഷനുകളിലാണ് സുരക്ഷാ സംവിധാനം ശക്തമാക്കുന്നത്. സുരക്ഷാ മതിൽ ബലപ്പെടുത്തി നിർമിച്ച് മുകളിൽ കോൺക്രീറ്റ് സ്ലാബ് വാർത്ത് വൈദ്യുതി കമ്പി വേലി സ്ഥാപിക്കുക, മുന്നിൽ ഗേറ്റ്, മതിലിന്റെ 4 ഭാഗത്തും സുരക്ഷാ ക്യാബിൻ, വൈദ്യുതി വിളക്കുകൾ എന്നിവ സ്ഥാപിച്ചാണ് നവീകരിക്കുന്നത്. ഇതിൽ കോടഞ്ചേരി പഞ്ചായത്തിൽ നവീകരണം ഏതാണ് പൂർത്തിയായിട്ടുണ്ട്.





