തിരൂരിൽ ഓട്ടോറിക്ഷ ഡ്രൈവറെ മർദിച്ചത് സംഘം ചേർന്ന്; പണിമുടക്ക് അനുകൂലികളുടെ വാദം പൊളിയുന്നു, ദ്യശ്യങ്ങൾ പുറത്ത്

മലപ്പുറം: സംയുക്ത തൊഴിലാളി യൂണിയൻ ആഹ്വാനം ചെയ്ത പണിമുടക്ക് ദിവസം മലപ്പുറം തിരൂരിൽ ഓട്ടോറിക്ഷ ഡ്രൈവരെ ആക്രമിച്ച സംഭവത്തിൽ പണിമുടക്ക് അനുകൂലികളുടെ വാദം പൊളിയുന്നു. ഓട്ടോറിക്ഷ ഡ്രൈവറെ മർദിച്ചത് സംഘം ചേർന്നാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ ഓട്ടോറിക്ഷ ഡ്രൈവർ യാസറിനെ പണിമുടക്ക് അനുകൂലികള്‍ മർദ്ദിക്കുകയായിരുന്നു. യാസറാണ് ആദ്യം ആക്രമിച്ചതെന്നായിരുന്നു പണിമുടക്കനുകൂലികളുടെ വാദം. ഇത് തെറ്റെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
സംഭവത്തിൽ നേരത്തെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. രോഗിയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോറിക്ഷ ഡ്രൈവർ യാസറിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. പ്രാദേശിക സി ഐ ടി യു നേതാവ് രഞ്ജിത്ത്, എസ് ടി യു നേതാവ് റാഫി അടക്കമുള്ളവരാണ് അറസ്റ്റിലായത്. ഓട്ടോറിക്ഷ തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടാണ് തൊഴിലാളി നേതാക്കൾ യാസറിനെ അടച്ചു പരിക്കേൽപ്പിച്ചത്. മർദ്ദനത്തിൽ മൂക്കിൽ നിന്നും വായിൽ നിന്നും ചോര വന്ന് അവശനായ യാസർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.





