
താമരശ്ശേരി: ടൗണിൽ ഗാന്ധി പാർക്കിനു മുന്നിലെ തിരക്കേറിയ നടപ്പാത കയ്യേറി നടത്തുന്ന കച്ചവടം മാറ്റണമെന്ന് ആവശ്യപ്പെട്ടത് വാക്കേറ്റത്തിനു കാരണമായി. നടപ്പാത കയ്യേറി കച്ചവടം നടത്തുന്നതിനെതിരെയുള്ള പരാതിയെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി.അബ്ദുറഹിമാൻ, സ്ഥിരം സമിതി ചെയർമാൻ എ.അരവിന്ദൻ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പെട്ടിക്കട മാറ്റണമെന്ന് ആവശ്യപ്പെട്ടതോടെ കച്ചവടക്കാരന്റെ കൂടെ ഉണ്ടായിരുന്നയാൾ പ്രകോപനപരമായി സംസാരിച്ചതാണ് വാക്കേറ്റത്തിനു കാരണമായത്.
ട്രാഫിക് പൊലീസും നാട്ടുകാരും ഇടപെട്ട് സ്ഥിതി ശാന്തമാക്കി. ഏറെ ജനത്തിരക്കുള്ള നടപ്പാതയിൽനിന്ന് പെട്ടിക്കട മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നോട്ടിസ് നൽകിയിട്ടും മാറ്റാത്ത സാഹചര്യത്തിലാണ് പഞ്ചായത്ത് ഭാരവാഹികൾ നേരിട്ട് എത്തി ആവശ്യപ്പെട്ടത്. നടപ്പാതയിൽ നിന്ന് പെട്ടിക്കട മാറ്റണമെന്നാവശ്യപ്പെട്ട് ഒട്ടേറെ പരാതികൾ പഞ്ചായത്തിനു ലഭിച്ചിട്ടുണ്ട്.





