ശ്രീലങ്കയിൽ രാഷ്ട്രീയ പ്രതിസന്ധി, മഹിന്ദ രജപക്സെ രാജിവെച്ചതായി അഭ്യൂഹം, നിഷേധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ രാഷ്ട്രീയ പ്രതിസന്ധിയും. പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവച്ചതായി അഭ്യൂഹം. ശ്രീലങ്കൻ മാധ്യമങ്ങളാണ് പ്രധാനമന്ത്രി രജപക്സേ പ്രസിഡന്റിന് രാജി നൽകിയെന്ന് റിപ്പോർട്ട് ചെയ്തത്. എന്നാൽ അന്താരാഷ്ട്ര തലത്തിൽ ചർച്ചയായതോടെ രാജിവാർത്ത പ്രധാനമന്ത്രിയുടെ ഓഫീസ് നിഷേധിച്ചു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്നതിനിടെയിലാണ് ശ്രീലങ്ക രാഷ്ട്രീയ പ്രതിസന്ധിയിലേക്കും കൂപ്പുകുത്തുന്നത്. സ്വാതന്ത്ര്യം നേടിയ ശേഷം അഭിമുഖീകരിക്കുന്ന ഏറ്റവും ഭീകരമായ സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. ആഴ്ചകളായി ജനങ്ങൾ ഭക്ഷണത്തിനും അവശ്യ വസ്തുക്കൾക്കും ഇന്ധനത്തിനും ഗുരുതരമായ ക്ഷാമം നേരിടുകയാണ്. രണ്ട് വര്‍ഷത്തിനിടെ കരുതല്‍ വിദേശനാണ്യത്തിലുള്ള വലിയ കുറവാണ് ശ്രീലങ്കയെ ദുരിതത്തിലേക്ക് തള്ളിവിട്ടത്. വിദേശനാണ്യത്തില്‍ കുറവ് വന്നതോടെ അവശ്യസാധനങ്ങളുടെ ഇറക്കുമതിയും വിദേശ കടം തിരിച്ചടയ്ക്കലും ആശങ്കയിലായി. ഭക്ഷ്യവസ്തുക്കള്‍, ഇന്ധനം തുടങ്ങി സര്‍വത്ര മേഖലയിലും കടുത്ത വിലക്കറ്റമാണ് ഉണ്ടായത്. പിന്നാലെ രാജ്യത്ത് വലിയ പ്രക്ഷോഭം ഉടലെടുത്തു.
ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് തടയിടുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച രാജ്യവ്യാപക കര്‍ഫ്യൂ തുടരുകയാണ്. തലസ്ഥാനമായ കൊളംബോയില്‍ അടക്കം പ്രക്ഷോഭം ശക്തിപ്പെട്ടതിന് പിന്നാലെയാണ് ജനങ്ങൾക്കെതിരെ നടപടി. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. സംശയം തോന്നുന്ന ആരെയും സൈന്യത്തിന് അറസ്റ്റ് ചെയ്യാനും തടവില്‍ പാര്‍പ്പിക്കാനും കഴിയും.
ക്രമസമാധാനം ഉറപ്പിക്കാനും സാധന സാമഗ്രികളുടെ വിതരണം ഉറപ്പുവരുത്താനുമാണ് നടപടിയെന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രസിഡന്റ് ഗൊട്ടബയ രജപക്സെയുടെ ഉത്തരവില്‍ പറയുന്നത്. പ്രസിഡന്റിന്റെ വസതിക്ക് മുന്നിലടക്കം കഴിഞ്ഞ ദിവസം വ്യാപക പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളും അരങ്ങേറിയിരുന്നു. അതേസമയം ശ്രീലങ്കയുടെ ദുരിതം പരിഹരിക്കാൻ വായ്പ അനുവദിക്കുന്ന കാര്യത്തിൽ ഐ എം എഫിന്റെ ചർച്ചകൾ ഈ ആഴ്ച ആരംഭിക്കും. കടക്കെണിയിലായ ലങ്കയ്ക്ക് വിദേശസഹായം ഇല്ലാതെ ഒരടിപോലും മുന്നോട്ടു നീങ്ങാനാവാത്ത സാഹചര്യമാണ്.





