
കോഴിക്കോട്: പൾസ് പോളിയോ പ്രതിരോധ പരിപാടിയുടെ ആദ്യ ദിവസം ജില്ലയിൽ അഞ്ചു വയസ്സ് വരെ പ്രായമുള്ള 201151 കുട്ടികൾക്ക് തുള്ളി മരുന്ന് നൽകിയതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.വി. ഉമ്മർ ഫാറൂഖ് പറഞ്ഞു. 87.5 % കുട്ടികൾക്കാണ് നൽകിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള 679 കുട്ടികൾക്കും യാത്രക്കാരായ 4095 കുട്ടികൾക്കും മരുന്ന് നൽകിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകരും പ്രത്യേക പരിശീലനം നേടിയ സന്നദ്ധ പ്രവർത്തകരും വീടുവീടാന്തരം കയറി ഇന്നുമുതൽ മാർച്ച് 2 വരെ മരുന്ന് നൽകും.
പോളിയോ രോഗത്തിനുമേൽ രാജ്യം കൈവരിച്ച വിജയം ഭാവിയിലും നിലനിർത്താനാണ് പോളിയോ പ്രതിരോധ മരുന്ന് ക്യാംപെയ്ൻ നടത്തുന്നതെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. ജില്ലാതല പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ കുട്ടികൾക്ക് വാക്‌സീൻ നൽകുന്നതിനു മന്ത്രി നേതൃത്വം നൽകി.ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. വി. ഉമ്മർ ഫാറൂഖ് അധ്യക്ഷനായിരുന്നു. ജില്ലാ ആർസിഎച്ച് ഓഫിസർ ഡോ. ടി. മോഹൻദാസ്, കൗൺസിലർ എസ്.കെ. അബൂബക്കർ, ആശുപത്രി സൂപ്രണ്ട് ഡോ.എം.സുജാത, ഡോ. ശാന്തി ഗംഗ, കാലിക്കറ്റ് റോട്ടറി മുൻ പ്രസിഡന്റ് ആർ.ജയന്ത് കുമാർ എന്നിവർ പ്രസംഗിച്ചു.





