
മുംബൈ: രാജ്യത്തെ ഞെട്ടിച്ച 2008-ലെ അഹമ്മദാബാദ് സ്ഫോടനപരമ്പരക്കേസിൽ 38 പേർക്ക് വധശിക്ഷ വിധിച്ച് അഹമ്മദാബാദ് പ്രത്യേകകോടതി. കേസിൽ ആകെയുണ്ടായിരുന്ന 78 പ്രതികളിൽ കുറ്റക്കാരായി കോടതി കണ്ടെത്തിയത് 49 പേരെയാണ്. ഇതിൽ 38 പേർക്കും വധശിക്ഷയാണ് വിധിച്ചിരിക്കുന്നത്. 11 പേർക്ക് ജീവപര്യന്തം ശിക്ഷയും ലഭിച്ചു. ഇവരെല്ലാവരും സിമിയുടെ ഉപവിഭാഗമായ ഇന്ത്യൻ മുജാഹിദ്ദീന്റെ പ്രവർത്തകരാണ്. പ്രത്യേകജഡ്ജി എ ആർ പട്ടേലാണ് വിധി പ്രസ്താവിച്ചത്.
2008 ജൂലൈ 26-ന് അഹമ്മദാബാദിലെ തിരക്കേറിയ ഓൾഡ് സിറ്റിയിൽ അടക്കം 20 ഇടങ്ങളിലാണ് സ്ഫോടനപരമ്പര നടന്നത്. 56 പേരാണ് അന്ന് കൊല്ലപ്പെട്ടത്. 248 പേർക്കെങ്കിലും പരിക്കേറ്റു. ഇന്ത്യൻ മുജാഹിദ്ദീൻ പ്രവർത്തകരായ യാസീൻ ഭട്കൽ ഉൾപ്പടെ 78 പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്.
2008 ജൂലൈ 26 – സിമിയുടെ ഉപവിഭാഗമായ ഇന്ത്യൻ മുജാഹിദ്ദീന്റെ പേരിൽ 14 പേജുള്ള ഒരു ഇ-മെയിൽ സന്ദേശം ഗുജറാത്തിലെ ടിവി ചാനലുകളുടെ ഓഫീസുകളിലെത്തി. ”ജിഹാദിന്റെ ഉദയം, ഗുജറാത്തിനോടുള്ള പ്രതികാരം” എന്ന് തലക്കെട്ടുണ്ടായിരുന്ന ആ ഇ-മെയിലിലെ ഏഴാം പേജിൽ ഇങ്ങനെ പറയുന്നു.
”അഹമ്മദാബാദിൽ സ്ഫോടനം നടക്കാൻ പോവുന്നു..തടയാമെങ്കിൽ തടയൂ..”
ഇ-മെയിൽ കിട്ടി മിനിറ്റുകൾക്കകം ആദ്യ സ്ഫോടനം നടന്നു. തിരക്കേറിയ ഓൾഡ് സിറ്റി അടക്കം 20 ഇടങ്ങളിൽ സ്ഫോടന പരമ്പരയുണ്ടായി. ആറര മുതൽ ഏഴര വരെ നടന്ന സ്ഫോടന പരമ്പരയിൽ നഗരം രക്തത്തിൽ കുളിച്ചു. പരിക്കേറ്റവരെ എത്തിച്ച ആശുപത്രികളിലും പൊട്ടിത്തെറിയുണ്ടായി.
അന്ന് മരിച്ച് വീണത് 56 പേരാണ്. പരിക്കേറ്റത് 248 പേർക്കെന്നാണ് ഔദ്യോഗിക കണക്ക്. ഗുജറാത്ത് ക്രൈംബ്രാഞ്ചിലെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. 2002-ലെ ഗുജറാത്ത് കലാപത്തിനുള്ള പ്രതികാരമാണിതെന്ന് അന്വേഷണ സംഘം കണ്ടെത്തി.




