
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. 22 കാരറ്റ് സ്വർണം പവന് 560 രൂപ വർധിച്ച് 1,05,760 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 70 രൂപ ഉയർന്ന് 13,220 രൂപയിലെത്തി. 24 കാരറ്റ് സ്വർണത്തിനും വില വർധിച്ചിട്ടുണ്ട്. ഗ്രാമിന് 76 രൂപ കൂടി 14,422 രൂപയും, പവന് 608 രൂപ ഉയർന്ന് 1,15,376 രൂപയുമാണ് ഇന്നത്തെ നിരക്ക്.
പശ്ചിമേഷ്യയിൽ നിഴലിക്കുന്ന യുദ്ധസമാനമായ അന്തരീക്ഷവും ആഗോള വിപണിയിലെ ചലനങ്ങളുമാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണവില 3,000 ഡോളറിന് താഴേക്ക് പതിച്ചാൽ മാത്രമേ കേരളത്തിൽ പവൻ വില ഒരു ലക്ഷത്തിന് താഴെയെത്താൻ സാധ്യതയുള്ളൂ. അതേസമയം, വിപണിവിലയിൽ ചെറിയ തോതിൽ കുറവുണ്ടായാലും പണിക്കൂലിയും നികുതിയും ചേരുന്നതോടെ ഉപഭോക്താക്കൾക്ക് സ്വർണം വാങ്ങാൻ ഉയർന്ന തുക തന്നെ നൽകേണ്ടി വരുന്നുണ്ട്.
വിലക്കയറ്റം രൂക്ഷമായി തുടരുമ്പോഴും രാജ്യത്തെ ആഭരണ വിപണി ശക്തമായ മുന്നേറ്റത്തിലാണ്. ജൂൺ മാസത്തെ കണക്കുകൾ പ്രകാരം ഇന്ത്യയുടെ ആഭരണ കയറ്റുമതിയിൽ 26 ശതമാനത്തിന്റെ വൻ വളർച്ച രേഖപ്പെടുത്തി.
ആഗോളതലത്തിൽ ഇന്ത്യൻ ആഭരണങ്ങൾക്ക് പ്രിയമേറിയതാണ് ഈ നേട്ടത്തിന് പിന്നിൽ. ജെംസ് ആൻഡ് ജ്വല്ലറി വിഭാഗത്തിലെ കയറ്റുമതി 1.7 ബില്യൺ ഡോളറിൽ നിന്ന് 2.2 ബില്യൺ ഡോളറായി ഉയർന്നപ്പോൾ, കട്ട് ആൻഡ് പോളിഷ്ഡ് ഡയമണ്ട് കയറ്റുമതിയിലും വലിയ കുതിച്ചുചാട്ടം കൈവരിക്കാൻ ഇന്ത്യയ്ക്കായി.





