Ernakulam

അതൃപ്തിയുമായി എജി; സിൽവർ ലൈൻ സർവെ തടഞ്ഞ രണ്ടാം ഉത്തരവും റദ്ദാക്കുമെന്ന് ഡിവിഷൻ ബെഞ്ച്

Please complete the required fields.




കൊച്ചി: സിൽവർ ലൈൻ സർവെ തടഞ്ഞ സിംഗിൾ ബെഞ്ചിന്റെ രണ്ടാം ഉത്തരവും റദ്ദാക്കുമെന്ന് ഡിവിഷൻ ബ‌െഞ്ച്. സർക്കാർ അപ്പീലിലാണ് വാക്കാൽ പരമാർശം. വിശദമായ ഉത്തരവിറക്കാനായി കേസ് മാറ്റി. രാവിലെ കേസ് പരിഗണിച്ചപ്പോൾ തന്നെ അഡ്വക്കേറ്റ് ജനറൽ തന്റെ അതൃപ്തി ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു.  ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ള കേസിൽ സിംഗിൾ ബെഞ്ച് ഉത്തരവിറക്കിയത് തെറ്റായ നടപടിയെന്നായിരുന്നു വാദം. ഡിവിഷൻ ബെഞ്ച് കേസിൽ വിധി പറയാൻ മാറ്റിയ കാര്യം സിംഗിൾ ബെഞ്ചിനെ അറിയിച്ചിരുന്നു. സർക്കാരിന്റെ ഭാഗം കേൾക്കാതെയാണ് സിംഗിൾ സിംഗിൾ ബഞ്ച് ഉത്തരവിറക്കിയതെന്നും എജി ആരോപിച്ചു..

സർക്കാരിന്റെ അപ്പീൽ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിൽ ഇരിക്കെയായിരുന്നു സർവ്വേ തടഞ്ഞുകൊണ്ട് സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. അപ്പീൽ ഡിവിഷൻ ബെഞ്ചിനെ പരിഗണനയിലാണ് എന്ന വാദം കണക്കിലെടുക്കാതെയായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവെന്നാണ് സർക്കാർഉയർത്തുന്ന വാദം. സിൽവർ ലൈൻ പദ്ധതിക്ക് എതിരായ ഹർജിക്കാരുടെയും കേന്ദ്ര സർക്കാരിന്റെയും ഭാഗം മാത്രം പരിഗണിച്ചാണ് സർവ്വേ തടഞ്ഞുകൊണ്ടുള്ള രണ്ടാമത്തെ ഉത്തരവെന്നും സർക്കാർ ആരോപിക്കുന്നു. സർക്കാരിന്റെ അപ്പീലുകൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. 

നാല് ദിവസം മുൻപ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ച് മറ്റൊരു കേസിൽ നിലപാടെടുത്തിരുന്നു. പുതിയ പദ്ധതിയ്ക്കായി കേരള സർവേസ് ആൻഡ് ബൌണ്ടറീസ് ആക്ട് പ്രകാരം സർക്കാറിന്  സർവേ നടത്താമെന്ന് വ്യക്തമാക്കിയായിരുന്നു സിംഗിൾ ബ‌ഞ്ച് ഉത്തരവ് അന്ന് റദ്ദാക്കിയത്. ഹർജിക്കാരുടെ ഭൂമിയിലെ സർവ്വേ തടഞ്ഞ ജനുവരി 20ലെ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു സർക്കാർ അപ്പീൽ.  

അപ്പീൽ ഡിവിഷൻ ബ‌ഞ്ച് അനുവദിച്ച സാഹചര്യത്തിൽ സർക്കാറിന് സിൽവർലൈൻ സർവ്വേയുമായി മുന്നോട്ട് പോകാനാവുമായിരുന്നു. ഇപ്പോൾ നടക്കുന്നത് ഭൂമി ഏറ്റെടുക്കാനുള്ള സർവ്വേ അല്ലെന്നും സാമൂഹികാഘാത പഠനത്തിനുള്ള സർവ്വേ ആണെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. തത്വത്തിലുള്ള അനുമതിയാണ്   പദ്ധതിയ്ക്കുള്ളതെന്നും സർവേ നിർത്തി വയ്ക്കണമന്ന ഉത്തരവ് സംസ്ഥാനത്ത് ഉടനീളം സമാനമായ വ്യവഹാരങ്ങൾക്ക് കാരണമാകുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി. 

സർവ്വേ നിർത്തി വയ്ക്കുന്നത് പദ്ധതി വൈകാനും പദ്ധതി ചെലവ് ഉയരാനും കാരണമാകുമെന്ന വാദവും ഹൈക്കോടതി അംഗീകരിച്ചു. പദ്ധതിയുടെ ഡിപിആറിന്റെ വിശദാംശങ്ങൾ കൈമാറണമെന്ന സിംഗിൾ ബഞ്ചിന്റെ നിർദേശവും ഡിവിഷൻ ബെഞ്ച് അംഗീകരിച്ചില്ല. സിൽവർ ലൈനിൻറെ സാമ്പത്തിക കാര്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച കേന്ദ്രസർക്കാർ നിലപാടും കോടതി കണക്കിലെടുത്തില്ല. ഹൈക്കോടതി ഉത്തരവ് ലഭിച്ചാൽ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് ഹർജിക്കാർ വ്യക്തമാക്കിയത്. ഫെബ്രുവരി ഏഴിനാണ് സിംഗിൾ ബെഞ്ച് സർവേ തടഞ്ഞ് രണ്ടാമത്തെ ഉത്തരവിട്ടത്. ഇതും ഡിവിഷൻ ബെഞ്ച് റദ്ദാക്കുമെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ നിർത്തിവെച്ച സർവ്വേ നടപടികൾ തുടരാൻ സംസ്ഥാന സർക്കാരിന് കഴിയും.

Related Articles

Leave a Reply

Back to top button