ഗർഭിണിയായ സഹോദരി കൊല്ലപ്പെട്ടു; ജാമ്യത്തിലിറങ്ങിയ ഭർത്താവിനെ നടുറോഡിലിട്ട് വെട്ടിക്കൊന്ന് സഹോദരന്റെ സെൽഫി

ഹൈദരാബാദ്: തെലങ്കാനയിൽ ഗർഭിണിയായ സഹോദരി കൊല്ലപ്പെട്ടതിന് പ്രതികാരമായി ഭർത്താവിനെ റോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തി സഹോദരൻ. പ്രമുഖ യൂട്യൂബർ സി.വൈഷ്ണവിയുടെ ഭർത്താവ് സി.ഹരിബാബുവാണ് (26) നിസാമാബാദിൽ പട്ടാപ്പകൽ കൊല്ലപ്പെട്ടത്.
കൊലപാതകത്തിന് ശേഷം കൃത്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് വൈഷ്ണവിയുടെ 19-കാരനായ സഹോദരൻ ജി.സന്തോഷ് പുറത്തുവിട്ട സെൽഫി വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.കൃത്യം നിർവഹിച്ചതിന് പിന്നാലെ ഒളിവിൽപോയ സന്തോഷ് അർധരാത്രിയോടെയാണ് സമൂഹമാധ്യമങ്ങളിലൂടെ സെൽഫി വിഡിയോ പങ്കുവെച്ചത്. തന്റെ സഹോദരിക്ക് നീതി ലഭിക്കാത്തതിനാലാണ് ഈ കടുംകൈ ചെയ്തതെന്ന് യുവാവ് വീഡിയോയിൽ പറയുന്നു.
“ഞാൻ ഹരിബാബുവിനെ കൊന്നു. എന്റെ സഹോദരിയുടെ കൊലപാതകത്തിന് ഞാൻ പ്രതികാരം ചെയ്തിരിക്കുകയാണ്. നീതിക്കായി മാസങ്ങളോളം കാത്തിരുന്നിട്ടും ഫലമുണ്ടാകാത്തതിനാലാണ് ഞാൻ തന്നെ പ്രതികാരം ചെയ്തത്.ആർക്കും ഇനി എന്റെ സഹോദരിയുടെ അനുഭവം ഉണ്ടാകരുത്. ഞാൻ പൊലീസിൽ കീഴടങ്ങുകയാണ്” — സന്തോഷ് വിഡിയോയിൽ വ്യക്തമാക്കി.
‘വൈഷു അമ്മ’ എന്ന ജനപ്രിയ യൂട്യൂബ് ചാനലിലൂടെ ശ്രദ്ധേയയായ വൈഷ്ണവിയെ കഴിഞ്ഞ മാർച്ച് 17-നാണ് ജഗ്തിയാലിലെ സ്വന്തം വസതിയിൽ ശ്വാസംമുട്ടിച്ച് കുത്തിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. താൻ നാല് മാസം ഗർഭിണിയാണെന്ന വിവരം യൂട്യൂബിലൂടെ പങ്കുവെച്ച് മണിക്കൂറുകൾക്കകമായിരുന്നു വൈഷ്ണവിയുടെ മരണം.
തുടർന്ന് സ്ത്രീധന പീഡനത്തിനും കൊലപാതകത്തിനും ഹരിബാബുവിനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ, കഴിഞ്ഞ ജൂലൈയിൽ ഇയാൾക്ക് കോടതി ജാമ്യം അനുവദിച്ചു.
സഹോദരിയെ കൊലപ്പെടുത്തിയ പ്രതി ജാമ്യത്തിലിറങ്ങി സ്വതന്ത്രമായി ജീവിക്കുന്നതിലുള്ള കടുത്ത രോഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കേസെടുത്ത നിസാമാബാദ് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.





