വൈദ്യുതി പ്രതിസന്ധി ഒരു അവസരമായി കണ്ട് സമഗ്ര വൈദ്യുതി നയം കൊണ്ടുവരും; ഒക്ടോബറിൽ പുതിയ നയമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെ ഒരു അവസരമായി കണ്ട് സമഗ്രമായ വൈദ്യുതി നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ‘നിലവിലെ പ്രതിസന്ധിയെ ഒരു അവസരമായി കാണണം. സമഗ്രമായ വൈദ്യുതി നയം ഉണ്ടാകാൻ ഈ പ്രതിസന്ധി പ്രയോജനപ്പെടും. ഒക്ടോബറിൽ പുതിയ വൈദ്യുതി നയം കൊണ്ടുവരും’, എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കൊച്ചിയില്‍ നടന്ന എനര്‍ജി കോണ്‍ക്ലേവിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ട്രാന്സ്മിഷന് ലോസ് ഏറ്റവും കുറവ് കേരളത്തിലാണ്. വൈദ്യുതി ആവശ്യം കൂടിയതാണ് പ്രതിസന്ധിക്ക് കാരണമായത്. വൈദ്യുതിക്കായി പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകളിലേക്ക് മാ റണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി വാങ്ങാന്‍ ഇന്ത്യയിലെ പല സ്ഥലത്തും വൈദ്യുതി ഇല്ല. സ്വാപ് പദ്ധതി പ്രകാരം നമ്മള് വാങ്ങിയ വൈദ്യുതി ഇപ്പോഴും തിരിച്ച് കൊടുത്തുകൊണ്ട് ഇരിക്കുകയാണ്. വാങ്ങുന്നതിന് എവിടെയും വൈദ്യുതി ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുനരുപയോഗ ഊര്‍ജ മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും സതീശൻ പറഞ്ഞു. പീക്ക് അവര്‍ മാനേജ്മെന്റ് കുറച്ചുനാളത്തേക്ക് ആവശ്യമായി വരും. പ്രതിസന്ധി വഷളാകട്ടെയെന്ന് കരുതി മനഃപൂർവം കട്ട് ചെയ്യുന്നത് ശ്രദ്ധയിലുണ്ട്. ഇതിനെതിരെ നടപടിയുണ്ടാകും. വളരെ പെട്ടെന്നുതന്നെ വൈദ്യുതിനയം ഉണ്ടാക്കും. അതില്‍ സൗരോര്ജത്തിനായിരിക്കും കൂടുതല്‍ പ്രാധാന്യം നല്‍കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
റിന്യൂവബിള്‍ എനര്‍ജി എന്ന് പറയുമ്പോള്‍ കെഎസ്ഇബിയില്‍ ഇരിക്കുന്ന കുറേ പേര്‍ക്ക് ചൊറിച്ചിലാണ്. അതെന്താണെന്ന് തനിക്ക് മനസ്സിലായിട്ടില്ല. 13,000 കോടി രൂപയുടെ വൈദ്യുതിയാണ് പുറത്തുനിന്ന് വാങ്ങുന്നത്. ഈ വര്‍ഷമത് 16,000 കോടിയാകും. എന്തുകൊണ്ടാണ് എതിര്‍പ്പെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.
അതേസമയം, സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകും. വൈകിട്ട് 6.15 മുതല്‍ അർദ്ധരാത്രി 12.45 വരെയുള്ള സമയത്തിനുള്ളില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. 1000 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് ഉണ്ടാകാനാണ് സാധ്യത. മുന്‍ വര്‍ഷത്തെ സെപ്റ്റംബര്‍ മാസത്തെ ഡിമാന്‍ഡില്‍ നിന്ന് 1100 മെഗാവാട്ട് വരെ ആവശ്യകത കൂടിയതായാണ് കണക്കുകള്‍.





