ഉന്നതർ കുടുങ്ങുമോ? കാസർകോട് എംഡിഎംഎ കേസ്: പ്രതികളുടെ ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ച് അന്വേഷണ സംഘം

കാസർകോട്: കാസർകോട് എംഡിഎംഎ കേസിൽ യൂത്ത് കോൺഗ്രസ് നേതാക്കളടക്കമുള്ള പ്രതികളുടെ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. 11 ഫോണുകളാണ് പരിശോധനയ്ക്കായി തിരുവനന്തപുരത്തേക്ക് അയച്ചത്. മുഖ്യമന്ത്രിയുമായി ബന്ധമുള്ള മുഹമ്മദ് ഹുസൈൻ ഉൾപ്പെടെയുള്ള പ്രതികളുടെ ഫോണുകൾ പരിശോധിക്കുന്നത് വൈകിയതിനെത്തുടർന്ന് വിവാദങ്ങൾ ഉയർന്നിരുന്നു.
ഇതിനുപിന്നാലെയാണ് അന്വേഷണസംഘം നടപടി സ്വീകരിച്ചത്. കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ നിന്ന് തിങ്കളാഴ്ചയാണ് ഫോണുകൾ തിരുവനന്തപുരത്തേക്ക് അയച്ചത്. ഫോണിലെ വിവരങ്ങൾ പകർത്തിയ സിഡിയും ഒപ്പം കൈമാറിയിട്ടുണ്ട്. ആകെ 8 പ്രതികളിൽ നിന്നായി 12 ഫോണുകളാണ് പിടിച്ചെടുത്തിരുന്നത്.
ടെലഗ്രാം, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങൾ വഴിയാണ് പ്രതികൾ മയക്കുമരുന്ന് കച്ചവടത്തിനായി പലരെയും ബന്ധപ്പെട്ടിരുന്നത്. ഉന്നതരുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരാൻ ഫോണുകളുടെ ഫോറൻസിക് പരിശോധന കേസിൽ നിർണായകമാണ്.
നേരത്തെ ഫോണുകൾ ഫോറൻസിക് പരിശോധന നടത്തിയതായി മുഖ്യമന്ത്രി അവകാശപ്പെട്ടത് വലിയ വിവാദത്തിന് കാരണമായിരുന്നു. രണ്ട് ഫോണുകൾ മാത്രം കോടതിയിലും മറ്റ് ഫോണുകൾ അന്വേഷണസംഘത്തിന്റെ കൈവശവുമിരിക്കെയായിരുന്നു സെപ്റ്റംബർ 2-ന് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം. ആഭ്യന്തരവകുപ്പ് നൽകിയ തെറ്റായ വിവരമാണ് താൻ പറഞ്ഞതെന്ന് വ്യക്തമാക്കി അടുത്ത ദിവസത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി നിലപാട് തിരുത്തിയിരുന്നു.





