Kozhikode

മകന്റെ വിയോഗത്തിലും മാതൃക; മസ്തിഷ്കമരണം സംഭവിച്ച 16-കാരൻ ആദിലിന്റെ അവയവങ്ങൾ ദാനം ചെയ്തു

Please complete the required fields.




കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്കമരണം സംഭവിച്ച 16-കാരനായ ആദിലിന്റെ അവയവങ്ങൾ ദാനം ചെയ്തു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ ആദിലിന്റെ കരൾ ഉൾപ്പെടെയുള്ള മൂന്ന് പ്രധാന അവയവങ്ങളാണ് മൂന്ന് വ്യക്തികൾക്ക് പുതുജീവൻ നൽകുന്നത്. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയാണ് ഡോക്ടർമാർ ആദിലിന് മസ്തിഷ്കമരണം സ്ഥിരീകരിച്ചത്. അഗാധമായ ദുഃഖത്തിനിടയിലും അവയവദാനത്തിന് സന്നദ്ധരായ കുടുംബത്തിന്റെ തീരുമാനം മാതൃകയായി.

ദിവസങ്ങൾക്ക് മുൻപ് ഉണ്ടായ വാഹനാപകടത്തിലാണ് ആദിലിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് ആസ്റ്റർ മിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മസ്തിഷ്കമരണം സംഭവിച്ചതിനെ തുടർന്ന് 16-കാരന്റെ വിയോഗത്തിന്റെ തീരാദുഃഖത്തിനിടയിലും അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബാംഗങ്ങൾ എടുത്ത ധീരമായ തീരുമാനമാണ് അവയവങ്ങൾ കാത്തുകഴിയുന്ന രോഗികൾക്ക് തുണയായത്.

സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക അവയവദാന ഏജൻസിയായ കെ-സോട്ടോ (കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ഓർഗനൈസേഷൻ) മുഖേനയാണ് അവയവങ്ങൾ നൽകുന്നതിനുള്ള പ്രക്രിയകൾ ഏകോപിപ്പിച്ചത്. കരൾ കോഴിക്കോട് ആസ്റ്റർ മിംസിലെ രോഗിക്കും ഒരു വൃക്ക കോഴിക്കോട് ബി.എം.എച്ചിലെ രോഗിക്കും രണ്ടാമത്തെ വൃക്ക കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗിക്കുമാണ് മാറ്റിവെച്ചത്.

ആസ്റ്റർ മിംസിലെയും ഗവ. മെഡിക്കൽ കോളേജിലെയും വിദഗ്ധ സർജൻമാർ ഉൾപ്പെടുന്ന സംഘം സംയുക്തമായാണ് സങ്കീർണ്ണ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. ആദിൽ തങ്ങളെ വിട്ടുപിരിഞ്ഞെങ്കിലും മൂന്ന് വ്യക്തികളിലൂടെ ഈ ലോകത്ത് ഇനിയും ജീവിക്കും എന്ന പ്രതീക്ഷയാണ് ഈ തീരുമാനത്തിന് കരുത്തായതെന്ന് ആദിലിന്റെ അമ്മയും സഹോദരിയും പ്രതികരിച്ചു. ഈ അടിയന്തര സാഹചര്യത്തിൽ അവയവങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ കഴിഞ്ഞത് കൂട്ടായ പ്രവർത്തനത്തിന്റെ വിജയമാണെന്ന് ആശുപത്രി മാനേജ്മെന്റ് വ്യക്തമാക്കി.

ഒരു ജീവൻ നഷ്ടമാകുമ്പോൾ മറ്റു നിരവധി പേർക്ക് അതൊരു പ്രത്യാശയായി മാറുന്ന മനുഷ്യത്വത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്. സ്വന്തം മകൻ നഷ്ടപ്പെട്ട വേദനക്കിടയിലും സമൂഹത്തിന് മാതൃകയാവാൻ മുന്നോട്ട് വന്ന മാതാപിതാക്കൾക്കും, കെ-സോട്ടോയോടും മറ്റു അനുബന്ധ വിഭാഗങ്ങളോടും നന്ദി രേഖപ്പെടുത്തുന്നതായി ആസ്റ്റർ മിംസ് സി.ഒ.ഒ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം പറഞ്ഞു.

Related Articles

Back to top button