
ഹൈദരാബാദ്: ഓൺലൈൻ പലചരക്ക് വിതരണ സ്ഥാപനമായ ‘ബ്ലിങ്കിറ്റിന്റെ’ രണ്ട് ഡെലിവറി ഏജന്റുമാർ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾ അതിദാരുണമായി കൊല്ലപ്പെട്ടു. തെലങ്കാനയിലെ നർസിംഗി ടൗണിൽ വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്.
മുഹമ്മദ് അബ്ദുൾ സമദ് (28) ആണ് കൊല്ലപ്പെട്ടത്. മുഹമ്മദ് തുറാബുദ്ദീൻ എന്നയാളാണ് സമദിനെ ആക്രമിച്ചത്. ഇരുവരും തമ്മിൽ രൂക്ഷമായ തർക്കം നടക്കുന്നതിനിടെ തുറാബുദ്ദീൻ സമദിന്റെ തലയിലും മുഖത്തും ഇരുമ്പ് വടി ഉപയോഗിച്ച് ക്രൂരമായി അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സമദിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സമദിന്റെ പിതാവ് മുഹമ്മദ് ഷാക്കിർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തെലങ്കാന പൊലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇവർ തമ്മിലുണ്ടായ വാക്കുതർക്കത്തിന്റെയും കൊലപാതകത്തിന്റെയും യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. കൂടാതെ, ദൃക്സാക്ഷികളായ മറ്റ് രണ്ട് ഡെലിവറി തൊഴിലാളികളെയും കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തു വരികയാണ്.





