റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം; മന്ത്രിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് കൊമേഴ്സ് റാങ്ക് ഹോൾഡർ

പാലക്കാട്: കൊമേഴ്സ് അസിസ്റ്റന്റ് പ്രൊഫസർമാരുടെ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കടുത്ത പ്രതിസന്ധിയും നീതി നിഷേധവും ചൂണ്ടിക്കാട്ടി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണിന് മുന്നിൽ പൊട്ടിക്കരഞ്ഞ് രണ്ടാം റാങ്കുകാരി. പാലക്കാട് കല്ലുമണ്ഡപം സ്വദേശിനിയായ ജനിഫർ ഹാറൂണാണ് മന്ത്രിക്ക് മുന്നിൽ തന്റെ ദുരിതങ്ങൾ പറഞ്ഞ് കണ്ണീരണിഞ്ഞത്.
2023-ൽ ഔദ്യോഗികമായി പ്രഖ്യാപിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി ആകെ 61 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ 2020-ൽ എൽഡിഎഫ് സർക്കാർ കൊമേഴ്സ് അസിസ്റ്റന്റ് പ്രൊഫസർമാരുടെ പിജി വെയ്റ്റേജ് ഒഴിവാക്കിയതിനെ തുടർന്ന് 55 അധിക തസ്തികകൾ രൂപീകരിക്കപ്പെടുകയുണ്ടായി.
തങ്ങളെ നിയമിക്കേണ്ടിയിരുന്ന ഒഴിവുകളിലേക്ക് ഈ അധിക തസ്തികക്കാരെയാണ് സർക്കാർ നിയമിച്ചതെന്നും, ഇതിന്റെ ഫലമായി റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കവെ വെറും ആറ് പേർക്ക് മാത്രമാണ് ഇതുവരെ ജോലി ലഭിച്ചതെന്നും ജനിഫർ വ്യക്തമാക്കി.
നിലവിൽ വിവിധ സർക്കാർ കോളേജുകളിലായി 39 ഗസ്റ്റ് അധ്യാപകർ ജോലി ചെയ്തു വരുന്നുണ്ട്. ഈ റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂർണ്ണമായി തീരുന്നതിന് മുൻപെങ്കിലും ഇവർക്ക് പകരമായി തങ്ങളെ നിയമിച്ചു സഹായിക്കണമെന്നാണ് അർഹരായ ഉദ്യോഗാർത്ഥികളുടെ പ്രധാന ആവശ്യം. വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത് റാങ്ക് ലിസ്റ്റിൽ ഇടംനേടിയിട്ടും അർഹമായ ജോലി ലഭിക്കാത്തതിലുള്ള മനംനൊന്താണ് ഉദ്യോഗാർത്ഥികൾ ഇത്തരത്തിൽ പ്രതിഷേധവും കണ്ണീരുമായി മന്ത്രിക്ക് മുന്നിൽ എത്തിയത്.





