Kozhikode

അരിയും കോഴി വിലയും കുതിക്കുന്നു, പിന്നാലെ ബിരിയാണിക്കും വിലക്കയറ്റം, ഒരു പ്ലേറ്റിന് 300 രൂപ വരെ

Please complete the required fields.




കോഴിക്കോട്: അരിക്കും കോഴിക്കും വില കൂടിയതിനുപിന്നാലെ ബിരിയാണിക്കും വില കൂടി. 180 മുതൽ 300 രൂപ വരെയാണ് ഒരു സിംഗിൾ ബിരിയാണിക്ക് ഈടാക്കുന്നത്. ദമ്മിടാനുള്ള മൈദക്കും കത്തിക്കാനുള്ള ചിരട്ടക്കും വരെ വില കൂടിയതാണ് ബിരിയാണിയുടെ വില കുത്തനെ ഉയരാന്‍ കാരണം.

വില കൂടിയതോടെ ഭക്ഷണപ്രമേികളും കാറ്ററിങ്,ഹോട്ടൽ വ്യാപാരികളും പ്രതിസന്ധിയിലായിരിക്കുകയാണ്. രണ്ടോ മൂന്നോ മാസം മുമ്പ് ഓർഡറുകൾ സ്വീകരിച്ച കാറ്ററിങുകാർ ഇതോടെ നട്ടം തിരിഞ്ഞു. അന്നത്തെ വില ഒരു ബിരിയാണിക്ക് ഈടാക്കേണ്ടി വരും. താരതമ്യേന കോഴിക്കോട് നഗരത്തിൽ ചിക്കന് ഉയർന്ന വിലയാണ്.നിലവിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി ഭരണകൂടത്തിന്‍റെയും സർക്കാറിന്‍റെ അടിയന്തിര ഇടപെടൽ ആവശ്യമാണെന്ന് കോഴിക്കോട് കാറ്ററിങ് നേതൃത്വം അറിയിച്ചു.

അതേസമയം സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റിച്ച് പലചരക്ക് സാധനങ്ങളുടെ വിലയും കുതിക്കുകയാണ്. അരിയും പഞ്ചസാരയും ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾക്ക് വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്. എല്ലാ ഇനം അരിക്കും കിലോക്ക് അഞ്ചുമുതൽ 10 രൂപ വരെ വർധിച്ചിട്ടുണ്ട്.

അരിവില കൂടുന്നതിന് അനുസരിച്ച് ഹോട്ടൽ ഭക്ഷണസാധനങ്ങൾ, പലഹാരങ്ങൾ, മറ്റ് അനുബന്ധ സാധനങ്ങൾ എന്നിവയുടെ വിലയും വർധിക്കും.ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അരിയുടെ വരവ് കുറഞ്ഞത്, ചരക്കുകൂലി കൂടിയത്, അരി ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലെ മഴക്കുറവ് എന്നിവയാണ് വിലക്കയറ്റത്തിന് കാരണമായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്.

മഴയും ജലസംഭരണികളിലെ ജലനിരപ്പും ഗണ്യമായി കുറഞ്ഞത് ഇതര സംസ്ഥാനങ്ങളിലെ നെൽകൃഷിയെ ബാധിച്ചിട്ടുണ്ട്. ഈ സ്ഥിതി തുടരുകയാണെങ്കിൽ ഓണക്കാലത്ത് അരിവില ഇനിയും വർധിക്കുമെന്നാണ് വ്യാപാരികളുടെ മുന്നറിയിപ്പ്. പൊതുവിപണിയിൽ വില കൂടുമ്പോൾ സാധാരണക്കാർ ആശ്രയിക്കുന്ന സപ്ലൈകോ മാവേലി സ്റ്റോറുകളിൽ പോലും ആവശ്യത്തിന് സബ്സിഡി അരി ലഭ്യമല്ലാത്തതും പ്രതിസന്ധി ഇരട്ടിയാക്കുന്നുണ്ട്.

അരിയും പച്ചക്കറിയും എണ്ണയും അടക്കം നിത്യോപയോഗ സാധനങ്ങൾക്ക് വില കൂടുന്നതോടെ ഇടത്തരക്കാരുടെയും തൊഴിലാളി കുടുംബങ്ങളുടെയും അടുക്കളച്ചെലവ് വൻതോതിൽ ഉയരുകയാണ്.

Related Articles

Back to top button