ഭയം വെടിഞ്ഞ് തെരുവിലിറങ്ങിയ എല്ലാ പൗരന്മാർക്കും നന്ദി, ഇത് ജനാധിപത്യത്തിന്റെ വിജയമാണ്’-സോനം വാങ്ചുക്ക്

ഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ പ്രതികരണം. “ഇത് ജനാധിപത്യത്തിന്റെ വിജയമാണ്” എന്ന് അദ്ദേഹം എക്സിൽ കുറിച്ചു.ആശുപത്രി കിടക്കയിൽ നിന്ന് വിജയാഡയാളം കാണിക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടാണ് വാങ്ചുക്ക് പ്രതികരിച്ചത്.
ഭയം വെടിഞ്ഞ് തെരുവിലിറങ്ങി പ്രതിഷേധിച്ച എല്ലാ പൗരന്മാർക്കും അദ്ദേഹം നന്ദി അറിയിച്ചു.നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ രംഗത്ത് സമഗ്ര പരിഷ്കരണങ്ങൾ വേണമെന്നും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് കോക്ക്റോച്ച് ജനതാ പാർട്ടി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായാണ് സോനം വാങ്ചുക്ക് ജൂൺ 28 മുതൽ നിരാഹാര സമരം ആരംഭിച്ചത്.
26 ദിവസം നീണ്ട നിരാഹാരത്തിന് ശേഷമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായിട്ടും സമരത്തിൽ നിന്ന് പിന്നോട്ട് പോകാൻ അദ്ദേഹം തയ്യാറായിരുന്നില്ല.നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും രാജ്യവ്യാപകമായി വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
വിദ്യാർത്ഥി സംഘടനകളും പ്രതിപക്ഷ കക്ഷികളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഡൽഹിയിലും മറ്റ് സംസ്ഥാനങ്ങളിലും വ്യാപകമായ മാർച്ചുകളും ധർണകളും നടന്നു.വർധിച്ചുവരുന്ന സമ്മർദ്ദത്തിനൊടുവിലാണ് ധർമേന്ദ്ര പ്രധാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവെച്ചത്. ഇത് വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും പോരാട്ടത്തിന്റെ വിജയമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
“നിങ്ങളുടെ ശബ്ദമാണ് ജനാധിപത്യത്തെ ജീവനോടെ നിർത്തുന്നത്. ഭയപ്പെടാതെ ചോദ്യങ്ങൾ ഉന്നയിക്കുക” എന്ന സന്ദേശവും വാങ്ചുക്ക് പോസ്റ്റിൽ പങ്കുവച്ചു. വിദ്യാഭ്യാസ രംഗത്തെ അഴിമതികൾക്കെതിരെ ശക്തമായ നിയമനിർമ്മാണവും സ്വതന്ത്ര അന്വേഷണ സംവിധാനവും വേണമെന്ന ആവശ്യവും അദ്ദേഹം ആവർത്തിച്ചു.





