നെടുമങ്ങാട് ഇന്റീരിയർ സ്ഥാപന ഉടമയെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമം: മുൻ തൊഴിലാളി ബെംഗളൂരുവിൽ പിടിയിൽ

തിരുവനന്തപുരം: ഇന്റീരിയർ വർക്സ് സ്ഥാപന ഉടമയെ തലക്കടിച്ചു വീഴ്ത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുൻ തൊഴിലാളി അറസ്റ്റിൽ. ആനാട് പന്നിയോട്ടുകോണം സ്വദേശി രാജേഷ് (29) ആണ് ബെംഗളൂരുവിൽ പിടിയിലായത്. ഏണിക്കരയിൽ ഇന്റീരിയർ വർക്ക് സ്ഥാപനം നടത്തുന്ന കരകുളം ഏണിക്കര ഗുരുമംഗലം വീട്ടിൽ വിനോദ്കുമാറിനെയാണ് (52) ആക്രമിച്ചത്.
സ്ഥാപനം ഏറ്റെടുത്ത ജോലി പ്രതി കൃത്യമായി ചെയ്തു കൊടുക്കാത്തതിനെ തുടർന്ന് ഉടമയ്ക്ക് സാമ്പത്തിക നഷ്ടമുണ്ടാവുകയും, തുടർന്ന് ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം.
കഴിഞ്ഞ ജൂൺ 27-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏണിക്കര ജങ്ഷനിൽ വെച്ച് വിനോദ്കുമാറിനെ ഇരുമ്പുവടിയും മറ്റ് ആയുധങ്ങളുമായി എത്തിയ രാജേഷും കൂട്ടാളി സജീദും ചേർന്ന് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു.
ആക്രമണത്തിന് ശേഷം പ്രതികൾ ബൈക്കിൽ രക്ഷപ്പെടുകയും ഒളിവിൽ കഴിയുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാജേഷിനെ ബെംഗളൂരുവിൽ നിന്ന് പോലീസ് പിടികൂടിയത്. സംഭവത്തിലെ രണ്ടാം പ്രതി സജീദ് ഒളിവിലാണ്. നെടുമങ്ങാട് സബ് ഇൻസ്പെക്ടർ ഷിബുകുമാർ, എ.എസ്.ഐ രാജേഷ് കുമാർ, സി.പി.ഒ രാഹുൽ ജോൺ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.





