ക്ഷേത്രദർശനത്തിന്റെ മറവിൽ ഭർത്താവിനെ വെട്ടിക്കൊന്ന 19കാരിയും കാമുകനും പിടിയിൽ; ക്രൂരത പിഞ്ചുകുഞ്ഞിന്റെ മുന്നിൽ

ചിറ്റൂർ: ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ ക്ഷേത്രദർശനത്തിന്റെ മറവിൽ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പത്തൊൻപതുകാരിയായ ഭാര്യയും കാമുകനും അറസ്റ്റിലായി. തമിഴ്നാട് കൃഷ്ണഗിരി സ്വദേശിയായ രമേശ് (23) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ ഭാര്യ ഹാസിനി (19), കാമുകൻ യുഗന്ധർ (20) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിജിറ്റൽ തെളിവുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കകം പൊലീസ് ഗൂഢാലോചന പുറത്തുകൊണ്ടുവന്നത്.
രണ്ട് വർഷം മുൻപാണ് രമേശും ഹാസിനിയും വിവാഹിതരായത്. ഇവർക്ക് ഒരു മകളുണ്ട്. ഹൊസൂരിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു രമേശ്. വിവാഹശേഷവും ഹാസിനി തന്റെ ബാല്യകാല സുഹൃത്തായ യുഗന്ധറുമായി പ്രണയം തുടർന്നിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്.
അമാവാസി നാളിൽ മല്ലപ്പ കൊണ്ടയിലെ ശ്രീ മല്ലേശ്വര സ്വാമി ക്ഷേത്രം സന്ദർശിക്കാൻ ഹാസിനിയാണ് പദ്ധതിയിട്ടത്. രമേശും മകളുമൊത്ത് ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ ഹാസിനി തന്റെ ലൈവ് ലൊക്കേഷൻ കാമുകന് അയച്ചുകൊടുത്തു.ഹിൽ റോഡിലെ മൂന്നാമത്തെ ഹെയർപിൻ വളവിന് സമീപം എത്തിയപ്പോൾ ഹാസിനി തന്റെ ഹാൻഡ് ബാഗ് മനഃപൂർവം താഴെയിടുകയും ബാഗ് കളഞ്ഞുപോയെന്ന് രമേശിനോട് കള്ളം പറയുകയും ചെയ്തു.
ബാഗ് എടുക്കാനായി രമേശ് ബൈക്ക് നിർത്തിയതോടെ അവിടെ കാത്തുനിന്ന യുഗന്ധറും കൂട്ടാളികളും ചേർന്ന് രമേശിനെ അടുത്തുള്ള കാട്ടിലേക്ക് ഓടിച്ചിട്ട് മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു. ദമ്പതികളുടെ പിഞ്ചുകുഞ്ഞ് നോക്കിനിൽക്കെയായിരുന്നു ഈ ക്രൂരത.ഹാസിനിയും കുഞ്ഞും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ഹാസിനിയുടെ അമ്മ പൊലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം തുടങ്ങിയത്. ക്ഷേത്രവഴിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ രമേശിനൊപ്പം ബൈക്കിൽ പോയ ഹാസിനി, പിന്നീട് മറ്റ് രണ്ട് യുവാക്കൾക്കൊപ്പം രമേശിന്റെ ബൈക്കിൽ മടങ്ങുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
ഈ സംശയത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മൊബൈൽ ഫോൺ രേഖകളുടെ പരിശോധനയിലാണ് കൊലപാതക വിവരം പുറത്തായത്. തുടർന്നാണ് കാട്ടിൽ നിന്ന് രമേശിന്റെ മൃതദേഹം കണ്ടെടുത്തത്.വിവാഹസമയത്ത് ഹാസിനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നും ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നുവെന്നുമുള്ള വിവരങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ഇത് സ്ഥിരീകരിച്ചാൽ പ്രതികൾക്കെതിരെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം പ്രത്യേക കേസ് കൂടി രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.





