ചെമ്പ് കമ്പി മോഷ്ടിച്ചെന്ന് ആരോപിച്ച് മൂന്ന് കുട്ടികളെ തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു

ലാത്തൂർ: മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിൽ വൈദ്യുതി ലൈനിലെ ചെമ്പ് കമ്പി മോഷ്ടിച്ചെന്ന് ആരോപിച്ച് മൂന്ന് പ്രായപൂർത്തിയാകാത്ത കുട്ടികളെ ഗ്രാമവാസികൾ തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു. ലാത്തൂരിലെ റെനാപൂരിലാണ് സംഭവം.വൈദ്യുതി കമ്പി മോഷ്ടിച്ചെന്ന് സംശയിച്ചാണ് കുട്ടികളെ പിടികൂടിയത്.
തുടർന്ന് കൃഷിയിടത്തിലെ വൈദ്യുതി പോസ്റ്റിൽ കയറുകൊണ്ട് കെട്ടിയിട്ട് ഇവരെ മർദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് കുട്ടികളെ മർദ്ദനത്തിൽ നിന്ന് രക്ഷപ്പെടുത്തി.
സംഭവത്തിൽ വൈദ്യുതി കമ്പി മോഷ്ടിച്ചെന്ന പരാതിയിൽ പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾക്കെതിരെയും പോലീസ് കേസെടുത്തു.അതേസമയം നിയമം കൈയിലെടുത്ത് കുട്ടികളെ മർദ്ദിച്ചതിന് ഗ്രാമവാസികളായ രണ്ട് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. സച്ചിൻ നാരായൺ റാവുത്രാവു, നിതിൻ ഗോവിന്ദ് ഷിൻഡെ എന്നിവരാണ് കേസിലെ പ്രതികൾ.
കുട്ടികളെ മർദ്ദിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെ സംഭവം വലിയ വിവാദമായി. നിയമം കൈയിലെടുത്ത് ശിക്ഷ നടപ്പാക്കിയവർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. കുട്ടികളെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കിയതായി പോലീസ് അറിയിച്ചു.





