
ഡൽഹി: മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് കോഴിക്കോട് എലത്തൂർ എംഎൽഎ വിദ്യ ബാലകൃഷ്ണനെ വിളിച്ചത് ഡൽഹിയിലെ സൈബർ തട്ടിപ്പ് സംഘമെന്ന് കണ്ടെത്തൽ . ജൂലൈ ആറിന് വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ഓഫീസിൽ നിന്നാണെന്ന് പരിചയപ്പെടുത്തിയാണ് പ്രതികൾ എംഎൽഎയെ വിളിച്ചത്.
നിലവിൽ മന്ത്രിസഭാ പുനഃസംഘടന നടക്കാനിരിക്കുകയാണെന്നും, മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിസ്ഥാനം ശരിയാക്കാമെന്നും ഹിന്ദിയിൽ സംസാരിച്ചയാൾ വാഗ്ദാനം ചെയ്തു. വിളിച്ചയാൾ മറ്റൊരു എംപിയുടെ പേര് റെഫറൻസായി വെച്ചാണ് സംസാരിച്ചത്. എന്നാൽ പ്രസ്തുത എംപിയുമായി സംസാരിച്ചപ്പോൾ, എഐസിസി ആസ്ഥാനത്തു നിന്നാണെന്ന് പറഞ്ഞ് രണ്ട് എംഎൽഎമാരുടെ നമ്പറുകൾ ചോദിച്ചിരുന്നുവെന്നും തട്ടിപ്പിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതൊരു തട്ടിപ്പാണെന്ന് മനസ്സിലാക്കിയ എംഎൽഎ സൈബർ സെല്ലിൽ പരാതി നൽകുകയായിരിരുന്നു . സിം കാർഡ് ഉടമയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണത്തിനായി സൈബർ സെൽ പൊലീസ് ഡൽഹിയിലേക്ക് പോകുമെന്നും റിപ്പോർട്ടുണ്ട്.
ഉന്നത രാഷ്ട്രീയ നേതാക്കളുടെ പേര് ഉപയോഗിച്ച് പണം തട്ടാനുള്ള ശ്രമമാണ് നടന്നതെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. സമാനമായ ഫോൺ കോളുകൾ ലഭിച്ചാൽ ഉടൻ പോലീസിനെ അറിയിക്കണമെന്ന് സൈബർ സെൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.





