Kozhikode

കാഫിർ സ്ക്രീൻ ഷോട്ട് ഞാൻ പത്ത് പേർക്ക് എങ്കിലും അയച്ചെന്ന് തെളിയിക്കാൻ കഴിയുമോ…..? അതിന് കഴിഞ്ഞാൽ ഞാനാണ് ഇത് ചെയ്തതെന്ന് ഉറപ്പിച്ചോളൂ…’; വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

Please complete the required fields.




കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ വെല്ലുവിളിയുമായി പ്രതി ജിതിൻ ഭാസ്കർ. 10 പേർക്ക് എങ്കിലും താൻ സ്ക്രീൻഷോട്ട് അയച്ചെന്ന് തെളിയിക്കാൻ കഴിയുമോ എന്ന് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. അതിന് കഴിഞ്ഞാൽ താനാണ് ഇത് ചെയ്തതെന്ന് ഉറപ്പിച്ചോളൂ എന്നും ജിതിൻ ഭാസ്കർ വ്യക്തമാക്കി.

ഒരുപാട് കാര്യങ്ങൾ പറയാൻ ഉണ്ടെന്നും പാർട്ടി നേതൃത്വം പറഞ്ഞത് കൊണ്ട് ഒന്നും പറയുന്നില്ലെന്നും ജിതിൻ ഭാസ്കർ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

പറയാൻ ഒത്തിരി ഉണ്ട്കേസ് കോടതിയിലാണ്. പറയണ്ടെന്ന് പാർട്ടി നേതൃത്വം പറഞ്ഞതുകൊണ്ട് പറയുന്നില്ല. എന്നാലും ഒന്ന് 200 പേർക്ക് ഞാൻ ബ്രോഡ്കാസ്റ്റ് ചെയ്തു എന്നാണ് പറയുന്നത്. എൻറെ ബ്രോഡ്കാസ്റ്റ് ഗ്രൂപ്പിൽ 250 ഓളം ആളുകളുണ്ട് അതിൽ തിരുവള്ളൂരിലെ അടിയുറച്ച കോൺഗ്രസുകാർ ഉണ്ട്.

ഹരിപ്രസാദ് സി കെ മുതൽ എന്റെ സുഹൃത്ത് അൽ അമീൻ വരെ,എന്റെ പ്രദേശത്തെ കോൺഗ്രസുകാരുടെ മക്കൾ, കോൺഗ്രസ് ആയിട്ടുള്ള എൻറെ അയൽവക്കമുള്ളവർ ഇവരൊക്കെ ഞാൻ ബ്രോഡ്ക്കാസ്റ്റ് ഉപയോഗിച്ച് പോസ്റ്ററുകളും ഭരണമുള്ളപ്പോൾ വികസന നേട്ടങ്ങളും പ്രതിപക്ഷത്തിന്റെ പൊള്ളത്തരങ്ങളും തുറന്നു കാണിച്ചിട്ടുള്ള ആശയങ്ങൾ പങ്കുവെക്കാറുണ്ട്.

അന്ന് സ്ക്രീൻഷോട്ട് പ്രത്യക്ഷപ്പെട്ടപ്പോൾ ഞാൻ 200 പേർക്ക് അയച്ചിട്ടുണ്ട് എന്നാണ് പറയുന്നത്.നിങ്ങൾക്ക് സാധിക്കുമെങ്കിൽ എൻറെ സുഹൃത്തുക്കൾ ആയിട്ടുള്ള കോൺഗ്രസുകാരുടെയും മറ്റ് എന്റെ ബ്രോഡ്കാസ്റ്റിൽ ഉള്ള ആരുടെയെങ്കിലും കൈയിൽനിന്ന് 200 പേർക്ക് വേണ്ട ഒരു 10 പേർക്ക് അയച്ചിട്ടുള്ള ഈ പോസ്റ്ററിന്റെ സ്ക്രീൻഷോട്ട് കാണിച്ചു തരാൻ പറ്റുമോ ? അങ്ങനെ കാണിച്ച് തന്നാൽ ഇത് ചെയ്തത് ഞാനാണ് എന്ന് ഉറപ്പിച്ചോ..

കഴിഞ്ഞ ദിവസമാണ് കേസിൽ റിമാൻഡിലായിരുന്ന പ്രതി ജിതിൻ ഭാസ്കർ ജയിൽ മോചിതനായത്. ജയിലിൽ നിന്നും പുറത്തിറങ്ങിയ ജിതിന് പാലക്കാട് സിപിഐഎം പ്രവർത്തകർ സ്വീകരണം ഒരുക്കിയിരുന്നു.

ജില്ലാ സെഷൻസ് കോടതിയാണ് ജിതിന് ജാമ്യം അനുവദിച്ചത്. വിവാദസന്ദേശത്തിൻ്റെ ഉറവിടം അറസ്റ്റിലായ ജിതിൻ ഭാസ്‌കറിൻ്റെ ഫോണിൽ നിന്നുതന്നെയെന്ന നിർണായക കണ്ടെത്തൽ എസ്ഐടി നടത്തിയിരുന്നു. പ്രതി ഫോണ്‍ റീസെറ്റ് ചെയ്തതോടെ തെളിവുകള്‍ നഷ്ടപ്പെട്ടു എന്ന് അന്വേഷണ സംഘം കോടതിയെ അറിയിക്കുകയായിരുന്നു.

വടകരയിലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തിരുവള്ളൂരിലെ എംഎസ്എഫ് നേതാവ് പി.കെ. മുഹമ്മദ് കാസിമിൻ്റെ വാട്‌സാപ്പ് സന്ദേശമെന്ന പേരിലാണ് കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ കാഫിറെന്ന് വിളിക്കുന്ന പരാമര്‍ശമാണ് ഇതിലുണ്ടായിരുന്നത്. ഈ സന്ദേശം പെട്ടെന്ന് തന്നെ സാമൂഹമാധ്യമങ്ങളില്‍ വ്യാപിച്ചു. ഇത് വ്യാജമായി നിര്‍മിച്ച സ്‌ക്രീന്‍ഷോട്ടാണെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് കാസിമും എംഎസ്എഫും അടക്കമുള്ളവര്‍ പരാതി നല്‍കിയിരുന്നു.

Related Articles

Back to top button