വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് കേസ്; പ്രതി ജിതിൻ ഭാസ്കറിന്റെ റിമാൻഡ് നീട്ടണമെന്ന് എസ്ഐടി, ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളേക്ക് മാറ്റി

കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിലെ പ്രതിയും ഡിവൈഎഫ്ഐ നേതാവുമായ ജിതിൻ ഭാസ്കറിന്റെ റിമാൻഡ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം കോടതിയെ സമീപിച്ചു.
വടകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹരജി നല്കിയത്. ജിതിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കുന്നതിനാലാണ് റിമാന്‍ഡ് നീട്ടമമെന്ന് ആവശ്യപ്പെട്ടത്. കേസന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതി പുറത്തിറങ്ങുന്നത് തെളിവ് നശിപ്പിക്കാൻ കാരണമാക്കുമെന്നും എസ്ഐടി കോടതിയെ അറിയിച്ചു.
അതിനിടെ ജിതിന്‍ നല്കിയ ജാമ്യ ഹരജി പരിഗണിക്കുന്നത് കോഴിക്കോട് ജില്ലാ സെഷന്‍കോടതി നാളേക്ക് മാറ്റി. കേസ് പരിഗണിക്കുന്ന ജഡ്ജി അവധിയായതോടെയാണ് ഹരജി മാറ്റിവെച്ചത്. സ്ക്രീന്‍ഷോട്ട് ആദ്യം പ്രചരിപ്പിച്ചവരിലൊരാളായ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍ നല്കിയ മുന്‍കൂർ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ സെഷന്‍കോടതി ജൂലൈ മൂന്നിന് പരിഗണിക്കും.
വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് തവണ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് വീണ്ടും ജിതിൻ ജാമ്യാപേക്ഷ സമർപ്പിച്ചത്. ചൊവ്വാഴ്ചയാണ് കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കരന്റെ ജാമ്യാപേക്ഷ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയത്.
ജാമ്യം നൽകിയാൽ ശേഷിക്കുന്ന തെളിവുകൾ കൂടെ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഇത് അംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്. കാഫിർ സ്ക്രീൻഷോട്ടിന്റെ നിർമിതിക്ക് പിന്നിൽ ജിതിനാണെന്ന നിഗമനത്തിലാണ് പ്രത്യേക അന്വേഷണ സംഘം.സ്ക്രീൻഷോട്ട് വിവിധ ഗ്രൂപ്പുകളിലേക്ക് അയച്ച ജിതിൻ്റെ ഫോണിൽ നിന്നാണ് . തെളിവ് നശിപ്പിക്കുന്നതിനായി ഫോൺ റീസറ്റ് ചെയ്തിരുന്നു. ജിതിൻ്റെ ഫോൺ കൂടുതൽ ഫോറൻസിക്ക് പരിശോധന നടത്താനും പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഫലം കൂടി പുറത്തുവന്ന ശേഷമേ നിർണായക വിവരങ്ങൾ ലഭ്യമാകൂ. സ്ക്രീൻ ഷോട്ട് നിർമ്മാണത്തിന് പിന്നിൽ കൂടുതൽ ബുദ്ധികേന്ദ്രങ്ങൾ ഉണ്ടെന്ന നിഗമനത്തിലാണ് പ്രത്യേക അന്വേഷണസംഘം.





