നായയ്ക്ക് പിന്നാലെ പാഞ്ഞെത്തി, ലക്ഷ്യം തെറ്റി വീട്ടിനുള്ളിൽ; പാതിരാത്രി വീട്ടിൽ കയറിയ ‘അതിഥി’യെ കണ്ട് വീട്ടുകാർ ഞെട്ടി ഓടി

മസിനഗുഡി: മുതുമല കടുവ സങ്കേതത്തിന് സമീപമുള്ള ജനവാസ മേഖലയിൽ പാതിരാത്രി വീട്ടിനുള്ളിൽ പുലി കുടുങ്ങി. മസിനഗുഡി റേഞ്ചിലെ അവരല്ലാ സെക്ഷനിലെ സെൽവപ്പാ കോളനിയിൽ താമസിക്കുന്ന ശിവകുമാറിന്റെ വീട്ടിലാണ് ഇന്നലെ രാത്രി 9.30-ഓടെ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. നായയെ ഓടിച്ചെത്തിയ പുലി വീട്ടിനുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു.
വീട്ടുകാർ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് വന്യമൃഗം പെട്ടെന്ന് അകത്തേക്ക് പാഞ്ഞുകയറിയത്. മുന്നിൽ നിൽക്കുന്ന പുലിയെ കണ്ട് ഞെട്ടിത്തരിച്ച ശിവകുമാറും കുടുംബവും ജീവനും കൊണ്ട് ഓടി പുറത്തിറങ്ങുകയായിരുന്നു. തുടർന്ന് ഇവർ പുറത്തുനിന്ന് വീടിന്റെ പ്രധാന വാതിൽ വേഗത്തിൽ പൂട്ടി പുലിയെ അകത്ത് കുടുക്കി.
ഉടൻ തന്നെ വനവകുപ്പ് അധികൃതരെ വിവരമറിയിച്ചു. വനം റേഞ്ച് ഓഫീസർ വി. രാജന്റെ നേതൃത്വത്തിലുള്ള മസിനഗുഡി വനംവകുപ്പ് ഉദ്യോഗസ്ഥ സംഘം ദ്രുതഗതിയിൽ സ്ഥലത്തെത്തി. തുടർന്ന് മുതുമല ഫീൽഡ് ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ എന്നിവരുടെ നിർദ്ദേശപ്രകാരം പുലിയെ പിടികൂടാനുള്ള സജ്ജീകരണങ്ങൾ ഒരുക്കി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഇന്ന് പുലർച്ചെ 2.30-ഓടെയാണ് പുലിയെ സുരക്ഷിതമായി കൂട്ടിലാക്കിയത്.
ആരോഗ്യപരിശോധനകൾക്ക് ശേഷം, പിടികൂടിയ പുലിയെ ഉൾവനമായ സീഗൂർ കാടുകളിലേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർ തുറന്നുവിട്ടു. വീട്ടിനുള്ളിൽ അകപ്പെട്ടിട്ടും ആർക്കും പരിക്കേൽക്കാതെ പുലിയെ പിടികൂടാൻ കഴിഞ്ഞതോടെയാണ് പ്രദേശവാസികളുടെയും വനംവകുപ്പിന്റെയും ആശങ്ക ഒഴിഞ്ഞത്.





