
ഭുവനേശ്വർ: സിവിൽ പോലീസ് കോൺസ്റ്റബിളിനെ സ്വന്തം വീട്ടിൽ അടിമപ്പണി ചെയ്യിപ്പിച്ച മുതിർന്ന ഐ.പി.എസ് ഓഫീസറെ ഒഡീഷ സർക്കാർ സസ്പെൻഡ് ചെയ്തു. 1998 ബാച്ച് ഐ.പി.എസ് ഓഫീസറായ ദയാൽ ഗംഗ്വറിനെതിരെയാണ് അടിയന്തര നടപടി സ്വീകരിച്ചത്. ഇയാൾക്കെതിരെ ഉയർന്ന പരാതികളിൽ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഒഡീഷ സർക്കാരിന്റെ ഈ നടപടി.
താഴേത്തട്ടിലുള്ള പോലീസ് ഉദ്യോഗസ്ഥനെ സ്വന്തം വസതിയിലെ കഠിനമായ വീട്ടുജോലികൾക്കായി ഈ ഉദ്യോഗസ്ഥൻ നിർബന്ധപൂർവ്വം ഉപയോഗിക്കുകയായിരുന്നു. കഴിഞ്ഞമാസം ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊല്ലപ്പെട്ട സൗമ്യ രഞ്ചന്‍ സെയിനെയാണ് ഇയാൾ ഉപദ്രവിച്ചിരുന്നതെന്നാണ് അദ്ദേഹത്തിന്റെ കുടുംബം ആരോപിക്കുന്നത്.
സംഭവത്തെക്കുറിച്ച് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. തുടർന്ന് സമർപ്പിക്കപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ഐപിഎസ് ഓഫീസർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെയാണ് സസ്പെൻഷൻ നടപടി. സൗമ്യ രഞ്ചന്‍ സെയിന്‍ മെയ് 7ന് നടന്ന ആള്‍ക്കൂട്ട ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഈ കേസുമായി ഐപിഎസ് ഉദ്യോഗസ്ഥന് ബന്ധമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.





