
അൾജീരിയയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തിൽ ഗോൾ നേടിയ ശേഷം ലയണൽ മെസി കരഞ്ഞത് ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയായിരുന്നു. മെസ്സിയുടെ കരിയറിൽ നിരവധി തവണ മൈതാനത്ത് വിതുമ്പുന്ന ദൃശ്യങ്ങൾ ആരാധകർ കണ്ടിട്ടുണ്ടെങ്കിലും, ഈ മത്സരത്തിലെ ആ കരച്ചിൽ ഏവരെയും അമ്പരപ്പിച്ചിരുന്നു.
താൻ ജീവിതത്തിലെ വിഷമകരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അത് ഫുട്ബോളുമായി ബന്ധപ്പെട്ടതല്ലെന്നും മെസി തന്നെ മത്സരശേഷം സൂചന നൽകിയിരുന്നു. ഇപ്പോഴിതാ, മെസ്സിയുടെ കണ്ണീരിന് പിന്നിലെ കാരണം വ്യക്തമാക്കി കുടുംബം രംഗത്തെത്തിയിരിക്കുകയാണ്.
പിതാവ് ഹോർഹെ മെസ്സിയുടെ അനാരോഗ്യം മൂലമുള്ള ആശങ്കകളാണ് താരത്തെ വേദനിപ്പിച്ചതെന്നാണ് കുടുംബം വ്യക്തമാക്കുന്നത്. അദ്ദേഹം ഇപ്പോൾ വിദഗ്ധ ചികിത്സയിലാണെന്നും നിലയിൽ പുരോഗതിയുണ്ടെന്നും ‘ദി ഗാർഡിയൻ’ റിപ്പോർട്ട് ചെയ്യുന്നു.
പിതാവിന്റെ ആരോഗ്യത്തെ സംബന്ധിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും, ഔദ്യോഗിക വിവരങ്ങൾ കൃത്യസമയത്ത് അറിയിക്കാമെന്നും കുടുംബം അഭ്യർത്ഥിച്ചു.
അടുത്ത കുടുംബാംഗങ്ങൾക്ക് മാത്രമാണ് ഹോർഹെയുടെ ആരോഗ്യനിലയെക്കുറിച്ച് കൃത്യമായ വിവരങ്ങൾ അറിയുകയുള്ളൂ എന്നും, അതിനാൽ വ്യാജ പ്രചരണങ്ങളിൽ വീഴരുതെന്നും കുടുംബം ഓർമ്മിപ്പിച്ചു. ഗ്രൂപ്പ് ജെയിൽ ഓസ്ട്രിയയുമായാണ് അർജന്റീനയുടെ അടുത്ത മത്സരം.





