
കൊച്ചി: കിഴക്കമ്പലത്ത് വാടക വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 17 പവനോളം സ്വർണാഭരണങ്ങൾ കാണാതായി. ഏകദേശം 20 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. വീടോ അലമാരയോ കുത്തിത്തുറന്ന ലക്ഷണമൊന്നും ഇല്ലാത്തതിനാൽ പൊലീസ് അന്വേഷണത്തിൽ വലയുകയാണ്. സംഭവത്തിൽ കുന്നത്തുനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇടുക്കി ചേലച്ചുവട് സ്വദേശിയായ മോഹനനും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന കിഴക്കമ്പലം ശ്രീജേഷ് റോഡിലെ വാഴച്ചാൽ വീട്ടിൽ നിന്നാണ് സ്വർണം കാണാതായത്. 18 വർഷമായി കിഴക്കമ്പലത്ത് താമസിക്കുന്ന ഇവർ കഴിഞ്ഞ മൂന്ന് വർഷമായാണ് ഈ വീട്ടിൽ കഴിയുന്നത്. മോഹനൻ ഇവിടെ പച്ചക്കറി കടയിൽ ജീവനക്കാരനാണ്.
മെയ് 8 രാത്രി മുതൽ ജൂൺ 15 രാവിലെ വരെയുള്ള കാലയളവിലാണ് മോഷണം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബാങ്ക് ലോക്കറിൽ നിന്നും ആഴ്ചകൾക്ക് മുൻപാണ് ഇവർ സ്വർണമെടുത്ത് വീട്ടിലെ അലമാരയിൽ സൂക്ഷിച്ചത്. കഴിഞ്ഞ ദിവസം പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. തുടർന്ന് മോഹനന്റെ മകൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
വീട്ടിലെ വാതിലുകളോ, ജനലുകളോ, അലമാരയോ കുത്തിത്തുറന്നിട്ടില്ല. കഴിഞ്ഞ ഒരു മാസത്തിനിടെ ബന്ധുക്കളല്ലാതെ മറ്റാരും വീട്ടിൽ വന്നിട്ടില്ലെന്നാണ് വീട്ടുകാരുടെ മൊഴി.
മോഷണത്തിന്റെ വ്യക്തമായ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ(അടുത്തറിയാവുന്ന ഗ്രൂപ്പിലേക്ക് തന്നെയാണ് പൊലീസ് അന്വേഷണം നീളുന്നത്. വീട്ടുകാരുടെയും ബന്ധുക്കളുടെയും വിശദമായ മൊഴികൾ രേഖപ്പെടുത്തിവരികയാണ്. കൂടാതെ ഫൊറൻസിക് വിദഗ്ദ്ധരും വിരലടയാള പരിശോധനാ സംഘവും വീട്ടിലെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുമെന്നും പൊലീസ് അറിയിച്ചു.





