
കൊച്ചി: കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് എറണാകുളം സ്വദേശി മുഹമ്മദ് ഫിർദൗസ് സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നത്. സർക്കാരിനായി അഡ്വക്കേറ്റ് ജനറൽ ജാജു ബാബു നേരിട്ട് ഹാജരാകും. ഹർജി പരിഗണനയ്ക്കെടുക്കരുതെന്ന് എ.ജി കോടതിയിൽ ആവശ്യപ്പെട്ടേക്കും.
ശാസ്ത്രീയമായ പഠനങ്ങളോ സാമ്പത്തിക ആഘാത വിലയിരുത്തലുകളോ നടത്താതെയാണ് പദ്ധതി നടപ്പാക്കിയത്. പൊതുജനാഭിപ്രായം രൂപീകരിക്കാൻ സർക്കാർ ശ്രമിച്ചില്ല.
രാഷ്ട്രീയ നേട്ടത്തിനായുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനം അതേപടി നടപ്പാക്കിയപ്പോൾ, പ്രതിവർഷം ഏകദേശം 800 കോടി രൂപയുടെ അധിക ബാധ്യതയാണ് സംസ്ഥാനത്തിനുണ്ടാകുന്നത്.
പുരുഷന്മാരെയും സ്ത്രീകളെയും ലിംഗത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വേർതിരിക്കുന്നത് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണ്. പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടപ്പാക്കുന്ന ഈ പദ്ധതി റദ്ദാക്കണമെന്നും, കേസിൽ അന്തിമ തീരുമാനമാകും വരെ പദ്ധതിയുടെ തുടനടപടികൾ സ്റ്റേ ചെയ്യണമെന്നുമാണ് ഹർജിയിലെ ആവശ്യം.കഴിഞ്ഞ തിങ്കളാഴ്ചയാണ് സംസ്ഥാനത്ത് പ്രിയദർശിനി പദ്ധതിക്ക് തുടക്കമായത്. തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് പെരുമാതുറയിലേക്കായിരുന്നു ഉദ്ഘാടന സർവീസ്. കെ.എസ്.ആർ.ടി.സിയിലെ ആദ്യ വനിതാ ഡ്രൈവറായ ഷീലയും വനിതാ കണ്ടക്ടറുമാണ് ഉദ്ഘാടന ബസ് നിയന്ത്രിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ആദ്യയാത്രയിൽ പങ്കെടുത്തു. തൃശ്ശൂരിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പദ്ധതിക്ക് പച്ചക്കൊടി കാട്ടി.
ആകെ 3,125 ഓർഡിനറി ബസുകളിലാണ് നിലവിൽ സൗജന്യ യാത്ര അനുവദിച്ചിട്ടുള്ളത്. സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും പ്രായപരിതിയോ മറ്റ് മാനദണ്ഡങ്ങളോ ഇല്ലാതെ സൗജന്യമായി യാത്ര ചെയ്യാം. ഇതിനായി പ്രത്യേക തിരിച്ചറിയൽ കാർഡോ രജിസ്ട്രേഷനോ ആവശ്യമില്ല. എല്ലാ സ്ത്രീകൾക്കും സൗജന്യമായതിനാൽ വിദ്യാർത്ഥിനികൾക്ക് ഇനി ഓർഡിനറി ബസുകളിൽ കൺസെഷൻ ടിക്കറ്റ് എടുക്കേണ്ടതില്ല. സൗജന്യ സർവീസ് നടത്തുന്ന ബസുകളുടെ മുന്നിലും വശങ്ങളിലും ‘പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര’ എന്ന് എഴുതിയ ബോർഡുകളും സ്റ്റിക്കറുകളും പതിപ്പിച്ചിട്ടുണ്ട്.





