
കോഴിക്കോട്: കോഴിക്കോട് വടകര നഗരസഭയിലും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. നഗരസഭയിലെ പതിനേഴാം വാർഡിൽ താമസിക്കുന്ന നാല് വയസ്സുകാരിക്കാണ് രോഗം കണ്ടെത്തിയത്. പനിയും വയറിളക്കത്തെയും തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയ ശേഷമാണ് പരിശോധന ഫലം ലഭിച്ചത്.
നാലു വയസുകാരിക്ക് നിലവിൽ ശാരീരിക ബുദ്ധിമുട്ടുകൾ ഒന്നുമില്ല. രോഗം പടർന്നു പിടിക്കാതിരിക്കാനുള്ള മുൻ കരുതലിൻ്റ ഭാഗമായി പ്രദേശത്തെ കിണറുകളിൽ ക്ലോറിനേഷനും ബോധവൽക്കരണവും നടത്തി. നഗരസഭ ആരോഗ്യ വിഭാഗം, ജെഎച്ച്ഐ മാർ, കൗൺസിലമാർ, ആശ വർക്കർമാർ തുടങ്ങിയവർ വീടുകളിൽ സന്ദർശനം നടത്തി.
അതേസമയം, ഷിഗെല്ല ബാധിച്ച് തിങ്കളാഴ്‌ച സംസ്ഥാനത്ത് രണ്ടുപേർ മരിച്ചു. മലപ്പുറം, തൃശൂര്‍ ജില്ലകളിലാണ് മരണം. മലപ്പുറം മങ്ങാട്ടുപുലം സ്വദേശിയും വടക്കേമണ്ണ ക്വാർട്ടേഴ്‌സിൽ താമസക്കാരനുമായ മൂന്നാംപടിയൻ ബൈജുവിന്റെയും നിഥിനയുടെയും മകൻ ആർജവ് (7) തിങ്കളാഴ്‌ച രാവിലെയാണ് മരിച്ചത്. മലപ്പുറം എയുപി സ്‌കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്.
തൃശൂർ കൊടകര കുഴിക്കാണിയിൽ വാടകയ്ക്ക് താമസിക്കുന്ന മാപ്രാണം സ്വദേശി ചെമ്പോത്തുംപറമ്പിൽ വീട്ടിൽ നിയാസും (43) മരിച്ചു. വയറുവേദനയെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ ഷിഗെല്ല ബാധിച്ച് ഈ വർഷം സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം അഞ്ചായി. അതിനിടെ കണ്ണൂർ മൊകേരിയില്‍ നാലും എട്ടും വയസ്സുള്ള ആൺകുട്ടികൾക്കും ഷിഗെല്ല സ്ഥിരീകരിച്ചു. തലശേരിയിലെ സ്വകാര്യ ആശുപത്രിയിലെ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.
നിപാ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലുള്ള ഫാറൂഖ് കോളേജ് സ്വദേശി അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുന്നു. രോഗിയുടെ അടുത്ത ബന്ധുവിനെ നിരീക്ഷണത്തിന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറുപേർ നിരീക്ഷണത്തിലാണ്.





