കോഴിക്കോട് വീണ്ടും നിപ ഭീതി: ചികിത്സയിൽ കഴിയുന്ന രോഗിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു; 77 പേർ സമ്പർക്കപ്പട്ടികയിൽ, രോഗി ഗുരുതരാവസ്ഥയിൽ

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നടത്തിയ സ്രവപരിശോധനയുടെ ഫലം പുറത്തുവന്നതോടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ രോഗിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് വിവരം.
നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. രോഗിയുമായി അടുത്തിടപഴകിയ 77 പേരുടെ പ്രാഥമിക സമ്പർക്കപ്പട്ടിക ജില്ലാ ഭരണകൂടം തയ്യാറാക്കിയിട്ടുണ്ടെന്ന് കോഴിക്കോട് ജില്ലാ കളക്ടർ അറിയിച്ചു.
ഇതിൽ 58 ആരോഗ്യ പ്രവർത്തകരും 14 കുടുംബാംഗങ്ങളുമുണ്ട്. സമ്പർക്കപ്പട്ടികയിലുള്ള 11 പേർ ഉയർന്ന ആരോഗ്യസാധ്യതയുള്ള (ഹൈ റിസ്ക്) വിഭാഗത്തിലാണ്. നിലവിൽ പട്ടികയിലുള്ള ആർക്കും തന്നെ നിപ ലക്ഷണങ്ങൾ പ്രകടമല്ലെന്നും എല്ലാവരും കർശന നിരീക്ഷണത്തിലാണെന്നും കളക്ടർ വ്യക്തമാക്കി.
താൻ ഒരു ഗോഡൗൺ സന്ദർശിച്ചിരുന്നതായും, വീട്ടുവളപ്പിൽ നിന്നും സപ്പോട്ട പഴം പറിച്ചിരുന്നതായും രോഗി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ രോഗബാധയുടെ ഉറവിടം കണ്ടെത്താനായി ആ പ്രദേശങ്ങളിൽ മൃഗസംരക്ഷണ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി പരിശോധന നടത്തും. അതീവ ജാഗ്രത പാലിക്കാൻ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.





