സ്കൂട്ടർ കാട്ടാനയുമായി കൂട്ടിയിടിച്ച് അപകടം, ഇടിയുടെ ആഘാതത്തിൽ ആനക്കൊമ്പ് മൂന്ന് കഷണങ്ങളായി ഒടിഞ്ഞു

ഖാത്തിമ: വനപാതയിലൂടെ സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ കാട്ടാനയുമായി കൂട്ടിയിടിച്ച് സ്വകാര്യ സ്കൂൾ അധ്യാപികയ്ക്ക് പരിക്കേറ്റു. ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗർ ജില്ലയിലെ ചകർപൂരിനും ബൻബാസയ്ക്കും ഇടയിലുള്ള ഖാത്തിമ-തനക്പൂർ ഹൈവേയിലാണ് സിനിമയെ വെല്ലുന്ന ഈ അത്യപൂർവ്വ അപകടം നടന്നത്.
ശക്തമായ ഇടിയുടെ ആഘാതത്തിൽ കാട്ടാനയുടെ കൊമ്പ് മൂന്ന് കഷണങ്ങളായി ഒടിഞ്ഞുപോയി. അധ്യാപികയായ നികിത കപ്രി സഞ്ചരിച്ച ആക്ടിവ സ്കൂട്ടറാണ് റോഡിലേക്ക് ചാടിയ ആനയുമായി നേരിട്ട് കൂട്ടിയിടിച്ചത്.കാട്ടാനകളുടെ സാന്നിധ്യം പതിവുള്ള ഈ വനപാതയിലൂടെ അധ്യാപിക യാത്ര ചെയ്യുമ്പോൾ വനത്തിൽ നിന്ന് ഒരു കുട്ടിയാന പെട്ടെന്ന് റോഡിലേക്ക് ഇറങ്ങിവരികയും റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുകയുമായിരുന്നു.
അപ്രതീക്ഷിതമായി ആന മുന്നിലെത്തിയതിനാൽ അധ്യാപികയ്ക്ക് വാഹനം വെട്ടിക്കാനോ ബ്രേക്ക് ഇടാനോ ഒട്ടും സമയം ലഭിച്ചില്ല. ഇതോടെ സ്കൂട്ടർ ആനയുടെ മേൽ നേരിട്ട് ഇടിക്കുകയായിരുന്നു.അപകടത്തിൽ സ്കൂട്ടറിന്റെ മുൻഭാഗം തകരുകയും അധ്യാപികയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടം നടന്നയുടൻ തന്നെ ആന ഭയന്നോടി കാട്ടിലേക്ക് മറഞ്ഞതായി ദൃക്സാക്ഷികൾ പറഞ്ഞു.





