
കൊണ്ടോട്ടി: കാറിൽ കറങ്ങി മയക്കുമരുന്ന് വില്പന നടത്തിയ ലഹരി കടത്ത് സംഘത്തിലെ രണ്ട് പേർ പിടിയിലായി. കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി പടന്നയിൽ മുഹമ്മദ് ഷഫീഖ് എന്ന മാന്ത ഷഫീഖ് (32), ചാലിയം സ്വദേശി കൈതവളപ്പിൽ അബ്‌ദുൾ നിസ്താർ (31) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി കൊണ്ടോട്ടി പെരിയമ്പലത്ത് വെച്ചാണ് ഇവരെ പോലീസ് പിടികൂടിയത്.
പ്രതികളിൽ നിന്നും ഏഴ് ഗ്രാം എംഡിഎംഎ, അഞ്ച് ഗ്രാം ഹാഷിഷ് ഓയിൽ, ഇലക്ട്രോണിക് ത്രാസ്സ്, 31,000 രൂപ, മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാർ എന്നിവ പിടിച്ചെടുത്തു. പിടിയിലായ ഷഫീഖിനെ കഴിഞ്ഞ വർഷം 50 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയിരുന്നു. കേസിൽ നാല് മാസം മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്. തുടർന്ന് വീണ്ടും ലഹരിമരുന്ന് വിപ്പന നടത്തി വരികയായിരുന്നു. പിടിയിലായ നിസ്‌താറിൻ്റെ പേരിൽ പരപ്പനങ്ങാടി സ്റ്റേഷനിൽ കൊലപാതക ശ്രമക്കേസും കളവ് കേസുകളും നിലവിൽ ഉണ്ട്.





