മുഖ്യമന്ത്രിയുടെ ഗുരുവായൂർ ദർശനം; ഒട്ടേറെ പേർക്ക് തൊഴാൻ ആകാതെ പോയി, വീഴ്ചയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ദേവസ്വം ചെയർമാൻ

തൃശൂർ: ഞായറാഴ്ച മുഖ്യമന്ത്രിയും മന്ത്രിമാരും ഗുരുവായൂർ ദർശനം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി ഗുരുവായൂർ ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ്. അവധി ദിവസങ്ങളിൽ വിഐപി ദർശനം പാടില്ല എന്നാണ് ഹൈക്കോടതി ഉത്തരവ്. എന്നാൽ മുഖ്യമന്ത്രിയും സംഘവും നിയമലംഘനം നടത്തിയതായി തോന്നുന്നില്ല.
രമേശ് ചെന്നിത്തല ഒഴികെ മറ്റ് മന്ത്രിമാർ ആരും വരുമെന്ന് അറിയിച്ചില്ല. ഒട്ടേറെ പേർക്ക് തൊഴാൻ ആകാതെ പോയി എന്ന് അറിഞ്ഞു. എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കുമെന്നും എ വി ഗോപിനാഥ് പറഞ്ഞു.
മുഖ്യമന്ത്രി നെയ്‌വിളക്കുമായി എത്തിയതാണ് എങ്കിൽ ആചാരപരമായി ദർശനം നടത്താം. അങ്ങനെയാണോ ദർശനം നടത്തിയത് എന്ന് അന്വേഷിക്കും. ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച ഉണ്ടായോ എന്ന് അന്വേഷിക്കും. ക്ഷേത്രവളപ്പിലെ റീൽസ് ചിത്രീകരണത്തെ കുറിച്ചും അന്വേഷിക്കുമെന്ന് എ വി ഗോപിനാഥ് പ്രതികരിച്ചു. ഒട്ടേറെ ഓൺലൈൻ ചാനലുകൾ മുഖ്യമന്ത്രിയുടെ റീൽസ് ചിത്രീകരിച്ചതായി വിവരമുണ്ടെന്ന് ദേവസ്വം ചെയർമാൻ പ്രതികരിച്ചു.





