
ബോസ്റ്റൺ: ലോകകപ്പ് ഫുട്ബോളിൽ ചരിത്രം കുറിച്ച് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ. മൊറോക്കോയ്ക്കെതിരായ മത്സരത്തിലെ ഗോളോടെ, മുപ്പത് വയസ് തികയും മുൻപേ ലോകകപ്പിൽ 20 ഗോളുകൾ പൂർത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടം എംബാപ്പെ സ്വന്തമാക്കി. മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമിഫൈനലിൽ പ്രവേശിച്ച മത്സരത്തിലാണ് എംബാപ്പെ ഈ സുവർണ നേട്ടത്തിലെത്തിയത്.
തുടർച്ചയായി മൂന്നാം തവണയാണ് ഫ്രാൻസ് ലോകകപ്പ് സെമിയിൽ ഇടംപിടിക്കുന്നത്. മത്സരത്തിന്റെ അറുപതാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്നുള്ള എംബാപ്പെയുടെ തകർപ്പൻ ഷോട്ട് മൊറോക്കൻ വലയിൽ പതിച്ചു. ഇതിനു പിന്നാലെ ഡംബെലെ കൂടി സ്കോർ ചെയ്തതോടെ ഫ്രാൻസ് വിജയം ഉറപ്പിച്ചു.
ഈ ഗോളോടെ ലോകകപ്പിലെ ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ എട്ട് ഗോളുകളുമായി എംബാപ്പെ ലയണൽ മെസ്സിക്കൊപ്പമെത്തി. മെസ്സിയേക്കാൾ രണ്ട് അസിസ്റ്റുകൾ അധികമുള്ളത് എംബാപ്പെയ്ക്ക് മുൻതൂക്കം നൽകുന്നു.
ലോകകപ്പിൽ 20 ഗോളുകൾ തികയ്ക്കുന്ന രണ്ടാമത്തെ താരമാണ് എംബാപ്പെ. 21 ഗോളുകളുമായി മെസ്സിയാണ് ഈ പട്ടികയിൽ ഇപ്പോൾ മുന്നിലുള്ളത്. നാളെ നടക്കുന്ന സ്പെയിൻ-ബെൽജിയം മത്സരത്തിലെ വിജയികളായിരിക്കും സെമിയിൽ ഫ്രാൻസിന്റെ എതിരാളികൾ.





