India

ബെംഗളൂരുവിൽ റൺവേയിൽ എയർ ഇന്ത്യ വിമാനത്തിന്റെ വാൽഭാഗം തട്ടി; പൈലറ്റിന്റെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

Please complete the required fields.




ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി. വ്യാഴാഴ്ച ഉണ്ടായ ഈ സംഭവത്തിൽ എയർ ഇന്ത്യയുടെ AI2651 വിമാനമാണ് അപകടത്തിൽപ്പെട്ടത്.

പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തമാണ് ഒഴിവായത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും പൂർണ്ണ സുരക്ഷിതരായി പുറത്തിറങ്ങിയതായി അധികൃതർ വ്യക്തമാക്കി.അപകടത്തെ തുടർന്ന് വിമാനം വിശദമായ പരിശോധനകൾക്കായി റൺവേയിൽ നിന്നും മാറ്റി പാർക്ക് ചെയ്തിരിക്കുകയാണ്. ഇതേത്തുടർന്ന് ഈ വിമാനത്തിന്റെ ഡൽഹിയിലേക്കുള്ള മടക്ക സർവീസ് റദ്ദാക്കി.

മറ്റൊരു വലിയ വിമാനം ഉയർന്നുപൊങ്ങിയതിനെ തുടർന്നുണ്ടായ ശക്തമായ വായുചുഴിയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. എയർ ഇന്ത്യ വിമാനം ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നതിന് തൊട്ടുമുൻപ് ഒരു ബോയിങ് 747 വിമാനം ഇവിടെ നിന്നും ടേക്ക് ഓഫ് ചെയ്തിരുന്നു.
ഇതിനെത്തുടർന്ന് റൺവേയ്ക്ക് സമീപം രൂപപ്പെട്ട കനത്ത വായുചുഴി കാരണം ലാൻഡിങ് സുരക്ഷിതമല്ലെന്ന് തിരിച്ചറിഞ്ഞ പൈലറ്റ്, വിമാനം പെട്ടെന്ന് വീണ്ടും മുകളിലേക്ക് ഉയർത്താൻ (Go-around) ശ്രമിക്കുകയായിരുന്നു. ഈ ദ്രുതഗതിയിലുള്ള ശ്രമത്തിനിടയിലാണ് വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ ഉരസിയത്.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ എപ്പോഴും മുൻഗണന നൽകുന്നതെന്നും, യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നതായും എയർലൈൻ വക്താവ് അറിയിച്ചു.സർവീസ് റദ്ദാക്കിയതിനെ തുടർന്ന് ബുദ്ധിമുട്ടിലായ യാത്രക്കാർക്ക് പകരം യാത്രാ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള ആവശ്യമായ ക്രമീകരണങ്ങൾ എയർ ഇന്ത്യ ഒരുക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വ്യോമയാന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.

Related Articles

Back to top button