
കോഴിക്കോട്: കേരളത്തിൽ സ്വര്‍ണവില ഇന്ന് രണ്ടാംതവണയും കുറഞ്ഞു. പവന് 800 രൂപ കുറഞ്ഞ് 1,11,400 രൂപയായി. ഗ്രാമിന് 100 രൂപ കുറഞ്ഞ് 13,925 രൂപയായി. രാവിലെ പവന് 520 രൂപയും ഗ്രാമിന് 65 രൂപയും കുറഞ്ഞിരുന്നു. ഇന്നലെ വൈകീട്ടും പവന് 520 രൂപ കുറഞ്ഞിരുന്നു. ഇതോടെ തുടര്‍ച്ചയായ മൂന്ന് തവണയായി 1840 രൂപയുടെ കുറവാണ് സ്വര്‍ണവിലയിലുണ്ടായത്.
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനെ തുടര്‍ന്ന് അസംസ്‌കൃത എണ്ണവില വര്‍ധിച്ചതാണ് സ്വര്‍ണം ഇടിയാന്‍ കാരണം. ഇന്നലെ രാവിലെ സ്വര്‍ണവില ഉയര്‍ന്നിരുന്നെങ്കിലും വൈകീട്ടോടെ കുറയുകയായിരുന്നു. ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷ സാഹചര്യം പൂര്‍ണമായി ഒഴിഞ്ഞിട്ടില്ല.
ഇറാന്റെ കപ്പല്‍ യുഎസ് നാവികസേന തടയുക കൂടി ചെയ്തതോടെ വീണ്ടും യുദ്ധമുണ്ടാവുമോ എന്ന ആശങ്കകള്‍ എണ്ണവിലയെ ഉയര്‍ത്തുകയായിരുന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 111 ഡോളറിന് മുകളിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ആഗോളവിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 62 ഡോളര്‍ ഇടിഞ്ഞ് 4617 ഡോളര്‍ എന്ന നിലയിലാണ്. വെള്ളി 1.82 ഡോളര്‍ ഇടിഞ്ഞ് 73.2 ഡോളര്‍ എന്ന നിലയിലുമാണ്.





