മധ്യപ്രദേശിൽ രക്തപ്പകർച്ചയിലൂടെ കുട്ടികൾക്ക് എച്ച്ഐവി ബാധിച്ചു; ബ്ലഡ് ബാങ്കിൽ ഉപയോഗിച്ചത് കാലാവധി കഴിഞ്ഞ രക്തമെന്ന് റിപ്പോർട്ട്

ഭോപ്പാൽ: മധ്യപ്രദേശിലെ സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്കെത്തിയ കുട്ടികൾക്ക് രക്തപ്പകർച്ചയിലൂടെ എച്ച്ഐവി ബാധിച്ച സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഗുരുതര വീഴ്ചകൾ പുറത്ത്. ബ്ലഡ് ബാങ്കിൽ സൂക്ഷിച്ചിരുന്ന കാലാവധി കഴിഞ്ഞ രക്തം ഉപയോഗിച്ചതാണ് കുട്ടികൾക്ക് രോഗബാധയുണ്ടാകാൻ കാരണമെന്ന് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു.
സത്ന, ജബൽപൂർ എന്നിവിടങ്ങളിലെ ജില്ലാ ആശുപത്രികളിൽ ചികിത്സ തേടിയ 12-നും 15-നും ഇടയിൽ പ്രായമുള്ള ആറ് കുട്ടികൾക്കാണ് എച്ച്ഐവി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. രക്തം സ്വീകരിക്കുന്നതിന് മുൻപ് നടത്തേണ്ട നിർബന്ധിത പരിശോധനകൾ ആശുപത്രിയിൽ നടത്തിയില്ല.
ബ്ലഡ് ബാങ്കിൽ ഒരു ജീവനക്കാരൻ മാത്രമാണ് ഉണ്ടായിരുന്നത്. രക്തദാതാക്കളുടെ വിവരങ്ങളിൽ വലിയ അപാകതകൾ കണ്ടെത്തി. ഉപയോഗിച്ച ടെസ്റ്റ് കിറ്റുകളുടെ ബാച്ച് നമ്പറുകൾ രേഖപ്പെടുത്തിയിട്ടില്ല. രോഗികളുടെയോ രക്തദാതാക്കളുടെയോ വിവരങ്ങൾ കൃത്യമായി രജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നില്ല.
തലസീമിയ ബാധിച്ച ഈ കുട്ടികൾക്ക് പതിവായി രക്തപ്പകർച്ച ആവശ്യമായിരുന്നു. ഇതിനിടെ നടത്തിയ പരിശോധനയിലാണ് അഞ്ച് കുട്ടികൾക്കും ഒരാളുടെ മാതാപിതാക്കൾക്കും രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. നാല് കുട്ടികൾക്കും സത്ന ആശുപത്രിയിൽ നിന്നാണ് രോഗബാധയുണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു.





