കണ്ണീരോടെ വിട; നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ഹരീഷ് മടങ്ങുന്നത് മൂന്ന് പേർക്ക് പുതുജീവൻ പകുത്തുനൽകികൊണ്ട്

ദില്ലി: ഭാരതത്തിലെ ആദ്യ ഔദ്യോഗിക ദയാമരണത്തിന് വിധേയനായ ഹരീഷ് റാണ മരണാനന്തരവും മാതൃകയാകുന്നു. മുപ്പത്തിയൊന്നുകാരനായ ഹരീഷിന്റെ ഹൃദയവാൽവുകളും കോർണിയയുമാണ് ബന്ധുക്കൾ ദാനം ചെയ്തത്.
2013-ലുണ്ടായ ദൗർഭാഗ്യകരമായ ഒരപകടത്തെത്തുടർന്ന് കഴിഞ്ഞ 13 വർഷത്തോളമായി കോമാവസ്ഥയിൽ കഴിഞ്ഞിരുന്ന ഹരീഷ്, സുപ്രീം കോടതിയുടെ ചരിത്രപരമായ ഉത്തരവിലൂടെയാണ് ദയാമരണത്തിന് അനുമതി നേടിയത്.ദില്ലി എയിംസിൽ ഒരാഴ്ച നീണ്ടുനിന്ന മെഡിക്കൽ നടപടിക്രമങ്ങൾക്കൊടുവിൽ ഇന്നലെയാണ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഹരീഷിന്റെ ജീവൻ നിലനിർത്തിയിരുന്ന കൃത്രിമ ഭക്ഷണ ട്യൂബും മറ്റ് ജീവൻരക്ഷാ ഉപാധികളും ഘട്ടംഘട്ടമായി നീക്കം ചെയ്താണ് കോടതി ഉത്തരവ് നടപ്പിലാക്കിയത്.
ദീർഘകാലം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിൽ ഈ മാസം 11-നാണ് സുപ്രീം കോടതി ഹരീഷിന് ദയാമരണത്തിന് അനുമതി നൽകിയത്. ഇന്ന് ദില്ലി ഗ്രീൻ പാർക്കിൽ നടന്ന സംസ്കാര ചടങ്ങുകളിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.വേദനകളില്ലാത്ത ലോകത്തേക്ക് ഹരീഷ് മടങ്ങുമ്പോൾ, അദ്ദേഹം ദാനം ചെയ്ത അവയവങ്ങളിലൂടെ മൂന്ന് പേർക്കെങ്കിലും പുതിയ ജീവിതം ലഭിക്കുമെന്നത് ഈ വേർപാടിലും ആശ്വാസമേകുന്ന വാർത്തയാണ്.





