
കൊച്ചി: പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതോടെ കൊച്ചി വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ താറുമാറായി. കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ട 31 വിമാനങ്ങൾ റദ്ദാക്കി. നിലവിൽ 13 വിമാനങ്ങൾ മാത്രമാണ് സർവീസ് നടത്തുന്നത്.
അതേസമയം, ഗൾഫ് മേഖലയിൽ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട 35 വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. 11 വിമാനങ്ങൾ മാത്രമായിരിക്കും ഇന്ന് കൊച്ചിയിലേക്ക് സർവീസ് നടത്തുക. ഇതിനോടകം അഞ്ച് വിമാനങ്ങൾ കൊച്ചിയിൽ എത്തിച്ചേർന്നിട്ടുണ്ട്. സംഘർഷം തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും വിമാന സർവീസുകളിൽ വലിയ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നാണ് സൂചന.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള 30 സർവീസുകൾ റദ്ദാക്കി. കരിപ്പൂരിലേക്കുള്ള 15 സർവീസുകളും കരിപ്പൂരിൽ നിന്നുള്ള 15 സർവീസുകളുമാണ് മുടങ്ങുക. ഇന്ന് 24 അന്താരാഷ്ട്ര സർവീസുകളാണ് കരിപ്പൂർ വിമാനത്താവളത്തിൽ നടത്തുക. കരിപ്പൂരിലേക്ക് 12 ഉം കരിപ്പൂരിൽ നിന്ന് 12 സർവീസും ആയിരിക്കും ഉണ്ടാകുക. ദുബായ്, ജിദ്ദ, റിയാദ്, അബുദാബി, ഷാർജ, മസ്കറ്റ്, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്ന് സർവീസ് ഉണ്ടാകും
പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോൾ വ്യോമമേഖല ഭാഗികമായി തുറന്നിരിക്കുകയാണ്. പല വിമാന കമ്പനികളും സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. ദുബായിൽ നിന്നും റാസൽഖൈമയിൽ നിന്നും വിമാനങ്ങൾ അധിക സർവ്വീസുകൾ നടത്തും. കോഴിക്കോട്, ബെംഗളൂരു, കൊച്ചി, മുംബൈ, ദില്ലി ഉൾപ്പടെ ഉള്ള സ്ഥലങ്ങളിൽ നിന്ന് ഇന്ന് സർവീസുകൾ ഉണ്ട്. മസ്ക്കറ്റിലേക്കും തിരിച്ചും കൂടുതൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ സര്‍വീസ് നടത്തും. റിലീഫ് ഫ്ളൈറ്റുകളും സര്‍വീസ് ആരംഭിച്ചിട്ടുണ്ട്.





