
ദില്ലി : പശ്ചിമേഷ്യയിൽ ഇറാനും ഇസ്രയേലും തമ്മിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി. ഗൾഫ് മേഖലയിൽ ലക്ഷക്കണക്കിന് ഇന്ത്യൻ തൊഴിലാളികളുടെ സുരക്ഷയ്ക്ക് ഭീഷണിയുയർത്തി ആക്രമണം നടത്തുന്ന ഇറാന്റെ പക്ഷത്ത് ഇന്ത്യ അന്ധമായി നിൽക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നതെന്ന് ബിജെപി ആരോപിച്ചു.
‘ഇറാൻ ആക്രമണത്തിന്റെ ഇരകളാകുന്നത് ലക്ഷക്കണക്കിന് ഇന്ത്യൻ തൊഴിലാളികൾ ജോലി ചെയ്യുന്ന ഗൾഫ് മേഖലയാണ്. ഇറാനാണ് എണ്ണ കപ്പലുകളുടെ പാത തടസപ്പെടുത്തുന്നത്. അങ്ങനെയുള്ള പിന്തുണയ്ക്കാനാണ് ആവശ്യപ്പെടുന്നതെന്നും ബിജെപി നേതാവ് അമിത് മാളവ്യ ചൂണ്ടിക്കാട്ടി. രാജ്യതാൽപര്യത്തിന് അനുസരിച്ചായിരിക്കണം വിദേശനയം. കോൺഗ്രസിന്റേത് കാലഹരണപ്പെട്ട നയമാണെന്നും ബിജെപി അഭിപ്രായപ്പെട്ടു.
ഇറാനെതിരായ ആക്രമണത്തിലും, ഇന്ത്യയിൽ നാവിക അഭ്യാസത്തിന് ശേഷം തിരികെ പോയ ഇറാന്റെ കപ്പൽ മുക്കിയതിലും കേന്ദ്രത്തിന്റെ മൗനത്തിനെതിരെ കോൺഗ്രസ് രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസിനെതിരെ വിമർശനമുന്നയിച്ച് ബിജെപി രംഗത്തെത്തിയത്.





