
കോഴിക്കോട് : പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ കണ്ണൂർ തലശ്ശേരി സ്വദേശിയായ ഹോട്ടൽ ജീവനക്കാരൻ അജിൽ വിനോദിനെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട് അശോകപുരത്തെ ഹോട്ടലിൽ ജോലി ചെയ്തിരുന്ന പ്രതി, അവിടെ സ്ഥിരമായി എത്തിയിരുന്ന പെൺകുട്ടിയെ സൗഹൃദം നടിച്ച് സ്വന്തം ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. വീട്ടുകാർ ബന്ധം അറിഞ്ഞതോടെ വീടുവിട്ടിറങ്ങിയ പെൺകുട്ടിക്ക് പ്രതി താമസസൗകര്യം ഒരുക്കി നൽകുകയും തുടർന്ന് പീഡനം തുടരുകയും ചെയ്തു.
നാല് മാസത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്.
ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് മെഡിക്കൽ കോളേജ് പോലീസ് പ്രാഥമിക അന്വേഷണം നടത്തുകയും സംഭവം നടന്നത് നടക്കാവ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അങ്ങോട്ടേക്ക് കൈമാറുകയും ചെയ്തു.പാളയത്തെ ലോഡ്ജിൽ നിന്ന് പിടികൂടിയ പ്രതിക്ക് മറ്റ് സ്ത്രീകളുമായും ബന്ധമുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.





