കത്രിക വയറ്റിൽക്കിടന്ന് ദ്രവിച്ചു, മൂത്രസഞ്ചിക്ക് മുറിവ്; ആലപ്പുഴയിലെ ചികിത്സാപ്പിഴവിൽ പോലീസ് അന്വേഷണം ഊർജിതം

ആലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഞ്ച് വർഷം മുൻപ് ശസ്ത്രക്രിയയ്ക്ക് വിധേയയായ പുന്നപ്ര സ്വദേശിനി ഉഷാ ജോസഫുകുട്ടിയുടെ വയറ്റിൽ നിന്നും പുറത്തെടുത്ത ശസ്ത്രക്രിയ ഉപകരണം അമ്പലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
ചികിത്സാപ്പിഴവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രധാന തൊണ്ടിമുതലാണിത്. ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കുടുങ്ങിയ കത്രിക മൂത്രസഞ്ചിയിൽ മുറിവുണ്ടാക്കിയെന്നും ഉപകരണം ദ്രവിച്ച നിലയിലായിരുന്നുവെന്നും ഉഷയുടെ ബന്ധുക്കൾ ആരോപിക്കുന്നു.
സംഭവസമയത്ത് ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്ന ഡോക്ടർക്കെതിരെയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഉഷയുടെ ആരോഗ്യനിലയെക്കുറിച്ചും ചികിത്സാപ്പിഴവിനെക്കുറിച്ചും മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് ലഭിച്ച ശേഷമേ പോലീസ് തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ.
അർഹമായ നഷ്ടപരിഹാരം വേണമെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.





